കുവൈത്തിന്റെ വ്യോമപരിധിയിലേക്ക് പ്രവേശിച്ച ഏഴ് ഡ്രോണുകളെ സായുധസേന വിജയകരമായി പ്രതിരോധിച്ചു. വ്യോമ പ്രതിരോധ സംവിധാനം നടത്തിയ ഈ നീക്കത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണുണ്ടായത്. രാജ്യസുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ്ണ ജാഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: മാർച്ച് 7 ശനിയാഴ്ച പുലർച്ചെ മുതൽ കുവൈത്തിന്റെ വ്യോമപരിധിയിലേക്ക് എത്തിയ ഡ്രോണുകളുടെ ആക്രമണം കുവൈത്ത് സായുധസേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിൽ പ്രവേശിച്ച ഏഴ് ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ചില വസ്തുക്കൾക്ക് നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന പൊട്ടിത്തെറി ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും തടയുന്നതിനിടെ വ്യോമ പ്രതിരോധ സംവിധാനം നടത്തിയ ഇന്റർസെപ്ഷൻ പ്രവർത്തനങ്ങളുടെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി. സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു. കുവൈത്ത് സായുധസേന പൂർണ ജാഗ്രതയിലും സജ്ജതയിലും തുടരുകയാണെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി.
പ്രവാസി ഡ്രൈവർ മരിച്ചു
ദുബായിൽ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായിലെ അൽ ബർഷയിലുണ്ടായ സംഭവത്തിൽ ഏഷ്യക്കാരനാണ് മരിച്ചത്. പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ദുബായ് മറീനയിലും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു ടവറിന്റെ മുൻഭാഗത്ത് പ്രതിരോധ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിക്കുന്നത്.


