
ബീജിങ്: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി സ്കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി ചൈന. അടിയന്തര മാനുഷിക സഹായം 2,00,000 ഡോളർ (1.85 കോടി രൂപ) നൽകുമെന്ന് ചൈന അറിയിച്ചു. ഇറാനിലെ പ്രാഥമിക വിദ്യാലയത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിൽ വിദ്യാർത്ഥികൾ മരിച്ചതിൽ ചൈന അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് അടിയന്തര മാനുഷിക സഹായമായി 2,00,000 ഡോളർ നൽകാൻ റെഡ് ക്രോസ് സൊസൈറ്റി ഓഫ് ചൈന തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സിവിലിയന്മാർക്കും സൈനികേതര ലക്ഷ്യങ്ങൾക്കുമെതിരായ വിവേചനരഹിതമായ എല്ലാ ആക്രമണങ്ങളെയും ചൈന അപലപിക്കുന്നുവെന്നും ഗുവോ പറഞ്ഞു. സ്കൂളുകളെ ലക്ഷ്യമിടുന്നതും കുട്ടികളെ ഉപദ്രവിക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും മനുഷ്യന്റെ ധാർമ്മികതയുടെയും മനസ്സാക്ഷിയുടെയും അടിസ്ഥാന തത്വം ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ജനത നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇറാന് ആവശ്യമായ പിന്തുണ നൽകുന്നത് തുടരാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ഒന്നിന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തെക്കൻ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മിസൈൽ ആക്രമണമുണ്ടാകുകയും കുട്ടികളടക്കം 150 ഓളം പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നിരവധി വിദ്യാർത്ഥികളും ഉൾപ്പെട്ടു. അമേരിക്കയുടെ മിസൈലാണ് സ്കൂളിൽ പതിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam