
റോം: പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റിൽ മറുപടിയുമായി ഇറ്റലി. ആളുകൾ വരും, പോകും, പക്ഷേ, ബന്ധങ്ങൾ നിലനിൽക്കണം എന്നായിരുന്നു വിഷയത്തിൽ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രോസെറ്റോയുടെ പ്രതികരണം. ട്രാൻസ് അറ്റ്ലാന്റിക് ബന്ധങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് അതീതമാണെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്തോണിയോ തജാനിയും പറഞ്ഞു. അതേസമയം, ട്രംപിന്റെ പരിഹാസം വലിയ ചർച്ചയായെങ്കിലും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് മെലോണിയെ പരിഹസിച്ച് രംഗത്തെത്തിയത്. മെലോണി തന്നെ നോക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് 'ഒരു റെസ്ട്രെയിനിങ് ഓർഡർ' ആവശ്യമാണെന്ന് കുറിച്ച് ട്രംപ് പങ്കുവെച്ചത്. ഒരു വ്യക്തി മറ്റുവ്യക്തികളെ പിന്തുടർന്ന് ശല്യംചെയ്യുക, നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുക തുടങ്ങിയ പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാൻ കോടതി പുറപ്പെടുവിക്കുന്ന സംരക്ഷണ ഉത്തരവാണ് റെസ്ട്രെയിനിങ് ഓർഡർ.
ഈയാഴ്ച നാറ്റോ ഉച്ചകോടി നടക്കാനിരിക്കെയാണ് മെലോണിയെ പരിഹസിച്ച് ട്രംപ് വീണ്ടും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടത്. കഴിഞ്ഞമാസം ജി7 ഉച്ചകോടിക്ക് ശേഷവും മെലോണിക്കെതിരേ ട്രംപ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തന്നോടൊപ്പം ഒരു ഫോട്ടോയ്ക്കായി മെലോണി യാചിച്ചെന്നും സഹതാപം തോന്നിയതുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, ഇത്തരം പ്രവൃത്തികൾ തീർത്തും അർഥശൂന്യമാണെന്നായിരുന്നു മെലോണിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam