പരിക്കേറ്റ തടവുകാരെ ജയില്‍ ബസുകളില്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. ജയിലിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച ആരംഭിച്ച അക്രമസംഭവങ്ങള്‍ തിങ്കളാഴ്ചയും തുടര്‍ന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കുള്ള നെഗോമ്പോ ജയിലിലാണ് സംഭവം. പരിക്കേറ്റ തടവുകാരെ ജയില്‍ ബസുകളില്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. ജയിലിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ 16 തടവുകാരും നാല് ജയില്‍ ഗാര്‍ഡുമാരും ഉള്‍പ്പെടുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ 23 മൃതദേഹങ്ങള്‍ ലഭിച്ചതായും നൂറിലധികം പേര്‍ ചികിത്സയിലാണെന്നും നെഗോമ്പോ ആശുപത്രി ഡയറക്ടര്‍ പുഷ്പ ഗംലത് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ജയിലില്‍ സംഘര്‍ഷമുണ്ടായതായും മരണങ്ങള്‍ സംഭവിച്ചതായും പോലീസ് വക്താവ് ചന്ദന ഹേരത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

തടവുകാര്‍ക്കിടയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നിലവില്‍ ജയിലിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.