
വാഷിങ്ടൺ: ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.
‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു പിസ്റ്റൾ മാത്രം കൈവശം വെച്ച്, പർവതപ്രദേശങ്ങളിൽ 24 മണിക്കൂറിലധികം ഇറാനിയൻ സൈന്യത്തിൽ നിന്ന് ഒളിച്ച് നടന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്.’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നൽകിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവിൽ രക്ഷപ്പെടുത്തി- ട്രംപ് പറഞ്ഞു.
രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഇതിൽ ഒരു പൈലറ്റിനെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇറാന്‍ തകര്‍ത്ത യു.എസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇരു രാജ്യങ്ങളും തെരച്ചിൽ ഊർജിതമാക്കി. തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പൈലറ്റിനെ രക്ഷിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്. എന്നാൽ പൈലറ്റിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam