തൊട്ടുപിന്നാലെ കാറിനുള്ളില്‍ ശക്തമായ സ്‌ഫോടനവും പുകയും ദൃശ്യമായി. കാറിന്റെ മറുഭാഗത്തുകൂടി പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ക്ക് നേരെ ഈ ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയും ചെയ്തു.

ജെറൂസലേം: വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ഇസ്രായേല്‍ പോലീസ് ഉദ്യോഗസ്ഥന്‍ 'സ്റ്റണ്‍ ഗ്രനേഡ്' എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഫലസ്തീന്‍ പൗരന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന്റെ വാതില്‍ ബലമായി അടച്ചുപിടിച്ചാണ് സ്‌ഫോടകവസ്തു അകത്ത് ഇട്ട് പൊട്ടിച്ചത്. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇസ്രായേല്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖലന്‍ദിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിനടുത്തേക്ക് വരികയും ഉള്ളിലുള്ളവരോട് തട്ടിക്കയറുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്നാണ് തന്റെ പക്കലുണ്ടായിരുന്ന സ്റ്റണ്‍ ഗ്രനേഡ് ഇയാള്‍ കാറിനുള്ളിലേക്ക് എറിഞ്ഞത്. ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ ബലമായി അടച്ചുപിടിച്ചു. തൊട്ടുപിന്നാലെ കാറിനുള്ളില്‍ ശക്തമായ സ്‌ഫോടനവും പുകയും ദൃശ്യമായി. കാറിന്റെ മറുഭാഗത്തുകൂടി പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ക്ക് നേരെ ഈ ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 ഉദ്യോഗസ്ഥന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് സമ്മതിച്ച ഇസ്രായേല്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ആഭ്യന്തര അന്വേഷണ വിഭാഗത്തിന് കേസ് കൈമാറി.

ഇതേ ക്യാമ്പിലുണ്ടായ മറ്റൊരു അക്രമ സംഭവത്തില്‍, വലീദ് അബു സ്‌നൈനെ എന്ന 16 കാരനെ ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നു. മറ്റ് രണ്ട് കുട്ടികള്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. അതേസമയം, റാമല്ലയിലെ ദേര്‍ അമ്മാര്‍ ഗ്രാമത്തില്‍ കടുത്ത രോഗബാധിതനായ അഹമ്മദ് സെയ്ദ് എന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഗ്രാമത്തിന്റെ പ്രധാന കവാടം ഇസ്രായേല്‍ സൈന്യം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആംബുലന്‍സിന് യഥാസമയം ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇസ്രായേലിന്റെ ഈ ക്രൂരത പലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് കുറ്റപ്പെടുത്തി.