
ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ വിമാനതാവളങ്ങളില്‍ ഒന്നായ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെ ഒരു ടെർമിനലിന് പുറത്ത് സ്യൂട്ട്കേസുകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച വൈറലാകുകയാണ്. യാത്രക്കാരുടെ ബാഗേജുകള്‍ അയക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് അസാധാരണ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബാഗേജുകള്‍ കെട്ടികിടക്കുന്നത് വിമാനതാവള ജീവനക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് മഹാമാരിക്ക് ശേഷം കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മാറുന്പോള്‍ ഉണ്ടായ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് വ്യോമയാന വ്യവസായത്തിന്‍റെ എല്ലാ മേഖലകളിലും ഉണ്ടെങ്കിലും. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹീത്രുവിലെ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.
സ്കൈ ന്യൂസിന്‍റെ വീഡിയോ പ്രകാരം ടെര്‍മിനല്‍ രണ്ടിന്‍റെ നടപ്പാതയിൽ ബാഗേജുകളുടെ ഒരു കടല്‍ തന്നെ കാണപ്പെട്ടു. ജീവനക്കാര്‍ തൂണുകൾക്ക് ചുറ്റും അക്ഷര ക്രമത്തില്‍ ബാഗുകൾ ക്രമീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവര്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ടെർമിനലിലെത്തിയ ചില യാത്രക്കാരോട് രണ്ട് ദിവസത്തേക്ക് ലഗേജ് ലഭിക്കില്ലെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്: ‘ഞാൻ നാളെ കിളിമഞ്ചാരോയിൽ കയറുകയാണ്, എനിക്ക് എന്റെ എല്ലാ സാധനങ്ങളും വേണം’.
അടുത്തിടെ ഹീത്രൂവിന്റെ ടെർമിനൽ 2 ൽ നിന്നും യാത്ര പുറപ്പെട്ട വല അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും അവരുചെ ലഗേജ് ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ടെർമിനലിന്റെ ബാഗേജ് സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്കൈ ന്യൂസ് ഡിഫൻസ്, സെക്യൂരിറ്റി എഡിറ്റർ ഡെബോറ ഹെയ്ൻസ് ബ്രസ്സൽസിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഹീത്രൂ ടെർമിനൽ 2-ൽ എത്തിയപ്പോഴാണ് അരാജകമായ രംഗങ്ങൾക്ക് സാക്ഷിയായത്. പിന്നീട് ഇത് സ്കൈ ന്യൂസില്‍ തന്നെ വാര്‍ത്തയായി.
അതേ സമയം ടെർമിനൽ 2 ബാഗേജ് സംവിധാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായിരുന്നു അത് ഇപ്പോൾ പരിഹരിച്ചുവെന്നുമാണ് ഹീത്രൂ എയർപോർട്ട് അധികൃതര്‍ പറയുന്നത്.
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി
പ്രതികൂല കാലാവസ്ഥയിലും റണ്‍വേ കാണാം; അബുദാബി വിമാനത്താവളത്തില്‍ പുതിയ വെളിച്ച സംവിധാനം