
ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രത്തിലുള്ള എം വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ ഹാന്‍റ വൈറസ് ബാധയുടെ ആശങ്കയിൽ ലോകം. രണ്ട് ഇന്ത്യാക്കാരും കപ്പലിൽ ഉണ്ടെന്ന് എം വി ഹോണ്ടിയസ് അധികൃതർ സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവങ്ങളും ആരോഗ്യസ്ഥിതിയും അടക്കമുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 149 യാത്രക്കാരുമായി പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലാണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്ന് പേർക്ക് വൈറസ് ബാധ കാരണം ജീവൻ നഷ്ടമാകുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാന്‍റ വൈറസ്, മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോഗ്യ സംഘടന വ്യക്തമാക്കി.
ഹാന്‍റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യ മരണം സംഭവിച്ചത്. എന്നാൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് 'സ്വാഭാവിക മരണം' എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam