
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ടും പ്രമേയത്തെ അനുകൂലിച്ച് നല്‍കിയതോടെ ട്രംപ് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചു. 17 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തു.
ഇനി മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ച് പാസക്കാണം. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. 197 സീറ്റുകള്‍ റിപ്ലബിക്കന്‍ പാര്‍ട്ടിക്കും. ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകുമെന്ന് ഇതോടെ ഉറപ്പായി.
ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. പക്ഷേ സെനറ്റില്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.
അടുത്തവർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ ട്രംപ് ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam