
കുവൈത്ത്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈറ്റിലെ യുഎസ് സൈനികരുള്ള ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇറാന്റെ ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്‌റൈൻ പ്രതിരോധ സേനകൾ വിജയകരമായി തടഞ്ഞുവെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.. കുവൈറ്റിലെ കേന്ദ്രത്തിന് നേരെ തൊടുത്ത ഇറാൻ്റെ രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർന്നു. ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തുവെന്നുമാണ് യുഎസ് പറയുന്നത്.
യുഎസ് സൈനികർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കപ്പലുകളെ ലക്ഷ്യമിട്ട് വന്ന ഇറാൻ്റെ ഡ്രോണുകളും യുഎസ് വെടിവച്ചിട്ടു. ബഹ്‌റൈനിൽ ആക്രമണത്തെ തുടർന്ന് പലയിടത്തും സ്ഫോടന ശബ്ദങ്ങൾ കേട്ടു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി. സൗദി അറേബ്യയിലും അപായ സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ആക്രമണം നടന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam