
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ, യുഎസ് നാവികസേനയ്ക്ക് നേരെ കടുത്ത താക്കീതുമായി മുൻ ഐആർജിസി കമാൻഡറും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനുമായ മൊഹ്‌സൻ റെസായി. പേർഷ്യൻ ഗൾഫിലേക്ക് ഒരു അമേരിക്കൻ യുദ്ധക്കപ്പലിനെയും കപ്പലിനെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.
സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ മേഖലയിൽ അമേരിക്ക ഒരു വലിയ കപ്പൽപ്പടയെ (Armada) വിന്യസിച്ചിരുന്നു. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ ടോമഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന്‍റെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയരുന്നതിന്‍റെയും ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് തൊട്ടുമുൻപ് ചില യുഎസ് കപ്പലുകൾ പേർഷ്യൻ ഗൾഫിലും മറ്റുള്ളവ അറബിക്കടലിലും നിലയുറപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ഇവ എവിടെയാണെന്ന വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കുമെന്നാണ് ഇറാന്‍റെ നിലപാട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് കപ്പലുകളെ നേരിടാൻ ഐആർജിസി നേവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനം കൂടി നിരോധിച്ചത് ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കും. ഗൾഫ് മേഖലയിലുടനീളം യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും സാന്നിധ്യം വർദ്ധിച്ചതോടെ സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ മങ്ങുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam