ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധകളമാകുന്നു. അതിശക്ത തിരിച്ചടി തുടങ്ങിയ ഇറാൻ, മേഖലയിലെ യു എസ് സൈനിക താവളങ്ങളുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇസ്രയേലിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.

03:52 PM (IST) Feb 28
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ചു
03:36 PM (IST) Feb 28
ഗൾഫ് രാജ്യങ്ങളിൽ കൂടെ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നൽകി.
03:20 PM (IST) Feb 28
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
02:51 PM (IST) Feb 28
ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തി. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പശ്ചിമേഷ്യൻ മേഖല അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്
02:22 PM (IST) Feb 28
ഇസ്രയേലിനെതിരെ മിസൈലുകൾ തൊടുത്ത് ഇറാൻ തിരിച്ചടി ആരംഭിച്ചു. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം പശ്ചിമേഷ്യയിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിനുള്ള ഭീതി വർദ്ധിപ്പിക്കുന്നു
02:16 PM (IST) Feb 28
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
01:53 PM (IST) Feb 28
പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.
01:28 PM (IST) Feb 28
ഇറാനിൽ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടി ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം ന്യായീകരിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്
01:19 PM (IST) Feb 28
ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ഈ സൂചനകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നത്. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു.
01:10 PM (IST) Feb 28
ഇറാനിലേക്കുള്ള ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ സൈറൺ മുഴങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായുള്ളതെന്ന് സേന വ്യക്തമാക്കി. ആക്രമണങ്ങളുടെ ഭാഗമായുള്ളതല്ലെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.
01:08 PM (IST) Feb 28
ഇസ്രയേൽ - അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത പൂർണമായി അടച്ചു. ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
01:07 PM (IST) Feb 28
തിരിച്ചടി കടുത്തതാകും എന്ന് സൂചനയുമായി ഇറാൻ മാധ്യമങ്ങൾ. ഭയമില്ല. തളരുകയും ഇല്ല എന്നാണ് ഇറാൻ നേതൃത്വത്തിന്‍റെ സന്ദേശം. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രായേലിന്‍റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.