
വാഷിംഗ്ടൺ: ഭക്ഷണ ക്രമീകരണത്തിനായി 60കാരൻ തേടിയത് ചാറ്റ് ജിടിപിയുടെ സഹായം. മാനസിക നില തകരാറിലായ വയോധികനെ രക്ഷിച്ച് ഡോക്ടർമാരുടെ ഇടപെടൽ. അയൽവാസി വിഷം നൽകിയെന്ന് ആരോപിച്ചാണ് 60 കാരിൻ വാഷിംഗ്ടണിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഉപ്പിന് പകരമായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ചതാണ് 60കാരന്റെ മാനസിക നില തകരാറിലാക്കിയത്. ഡോക്ടർമാരുടെയോ ന്യൂട്രീഷൻ വിദഗ്ധരുടേയോ സഹായമില്ലാതെയായിരുന്നു വയോധികന് ചാറ്റ് ജിപിടിക്കൊപ്പം ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. അയൽവാസി കൊല്ലാൻ വരുന്നുവെന്ന് ആരോപിച്ച് അത്യാഹിത വിഭാഗത്തിൽ വലിയ രീതിയിൽ ബഹളമുണ്ടാക്കിയ വയോധികനെ വളരെ പാടുപെട്ടാണ് നിയന്ത്രണത്തിലാക്കിയത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ സ്വന്തമായി വെള്ളം ശുദ്ധീകരിച്ചായിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നത്. രക്തത്തിൽ ബ്രോമൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വയോധികന്റെ ശരീരത്തിൽ വിഷമെത്തിയെന്ന് ഡോക്ടർമാർക്കും വിശദമായി. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഡിയം ക്ലോറൈഡിന് പകരം നാളുകളായി സോഡിയം ബ്രോമൈഡ് ആയിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നതെന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ആശുപത്രി അധികൃതർക്ക് മനസിലാക്കാനായത്. മൂന്ന് മാസത്തോളം ഈ രീതിയിലായിരുന്നു 60 കാരന്റെ ഭക്ഷണ രീതി.
നായകൾക്കും പൂച്ചകൾക്കും മരുന്ന് രൂപത്തിലാണ് ബ്രോമൈഡ് ഉപ്പ് ഉപയോഗിക്കാറുള്ളത്. ചാറ്റ് ജിപിടി 3.5 ആയിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നത്. നേരത്തെ ചാറ്റ് ജിപിടിയുടെ 5 അവതരിപ്പിച്ച സമയത്ത് വിവരങ്ങള്‍ അറിയാനുള്ള പ്രാഥമിക ഇടമായി ചാറ്റ്‌ജിപിടിയെ ആശ്രയിക്കരുതെന്ന് ചാറ്റ്‌ജിപിടിയുടെ തലവനും വൈസ് പ്രസിഡന്‍റുമായ നിക്ക് ടര്‍ലി മുന്നറിയിപ്പ് നൽകിയിരുന്നു. വിവരങ്ങള്‍ അറിയാനുള്ള ഒന്നാം സോഴ്‌സായി ചാറ്റ്‌ജിപിടി ഇതുവരെ പക്വത കൈവരിച്ചിട്ടില്ലെന്ന് ചാറ്റ്‌ബോട്ടിന്‍റെ തലവനായ നിക്ക് ടര്‍ലി, ദി വേര്‍ജിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചാറ്റ്‌ജിപിടിയെ രണ്ടാം സോഴ്‌സായി മാത്രമേ പരിഗണിക്കാവൂ എന്ന് നിക് അഭ്യര്‍ഥിച്ചു. സാങ്കേതികമായി ജിപിടി-5 വലിയ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും ചാറ്റ്‌ബോട്ടിലെ ചില ഫലങ്ങള്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് നിക്ക് ടര്‍ലി സമ്മതിക്കുന്നു. തെറ്റായ വിവരങ്ങള്‍ ഇപ്പോഴും ചാറ്റ്‌ബോട്ടിന്‍റെ മിഥ്യാധാരണയില്‍ നിന്ന് സൃഷ്‌ടിക്കപ്പെടുന്നുണ്ടെന്നും നിക് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam