
ലോസ് ഏഞ്ചൽസ്: അമേരിക്കൻ ദൃശ്യമാധ്യമമായ എൻബിസി ന്യൂസിൻ്റെ ഹെലികോപ്ടർ പാർക്കിങ് ഏരിയയിലേക്ക് തകർന്നുവീണ് മൂന്നു മരണം. ലോസ് ഏഞ്ചൽസിലെ ചാറ്റ്സ്‍വർത്തിന് സമീപം ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴുമണിയോടെ ആണ് അപകടമുണ്ടായത്. വാർത്താ സംഘം ബസപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആണ് ഹെലികോപ്ടർ തകർന്നുവീണത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം എൻബിസി4 ലോസ് ഏഞ്ചൽസ് അവതാരക കോളീൻ വില്യംസ് ലൈവിനിടെ സ്ഥിരീകരിച്ചു.
രണ്ടുപേർ മരണപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആണ് വാർത്താ സംഘത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണതെന്ന് ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഒരുനില കെട്ടിടത്തിൻ്റെ പാർക്കിങ് ഏരിയയിലേക്കാണ് ഹെലികോപ്ടർ തകർന്നുവീണതെന്ന് ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെൻ്റ് വക്താവ് ക്യാപ്റ്റൻ ബ്രാൻഡൻ സിൽവർമാൻ പറഞ്ഞു.
A helicopter with @NBCLA has crashed. This was their feed as it happened. pic.twitter.com/9rHiqA1ZEI
— Traffic Cam Watch (@PCALive) September 16, 2026
ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എത്ര പേർ മരിച്ചുവെന്നത് വ്യക്തതയില്ല. മരണപ്പെട്ടവരിൽ ഒരാൾ പാർക്കിങ് ഏരിയയിൽ നിന്നയാളാണെന്നും അദ്ദേഹം അറിയിച്ചു. ഹെലികോപ്ടറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഫയർ ഡിപ്പാർട്ട്മെൻ്റ് വക്താവ് കൂട്ടിച്ചേർത്തു.
അപകടത്തിൽപെട്ട ഹെലികോപ്ടറിൽനിന്ന് പകർത്തിയ ബസപകടത്തിൻ്റെ ദൃശ്യങ്ങളും ഹെലികോപ്ടർ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തത്സമയ സംപ്രേഷണത്തിനിടെ എൻബിസി4 ലോസ് ഏഞ്ചൽസ് അവതാരക കോളീൻ വില്യംസ് അപകടവിവരം സ്ഥിരീകരിച്ചു. വാർത്ത അവതരിപ്പിക്കുന്നതിനിടെ അവതാരകയുടെ വാക്കുകൾ ഇടറുന്നതും കേൾക്കാം.
NBC LA confirming what we all knew yet still feared. pic.twitter.com/CKnOPSUbpc
— Traffic Cam Watch (@PCALive) September 16, 2026
അപകടത്തിന് പിന്നാലെ 50ലധികം ഫയർ ഫൈറ്റർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്ടറിന് തീപിടിച്ചു നാല് വാഹനങ്ങളും രണ്ട് സ്റ്റോറേജ് കണ്ടെയ്നറുകലും കത്തിനശിച്ചു. അപകടത്തിൽ ഹെലികോപ്ടർ പൂർണമായും കത്തിനശിച്ചതായി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അപകടം നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam