പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. തുർക്കിയുടെ പുതിയ നിലപാടുകളിൽ നെതന്യാഹു കടുത്ത ആശങ്ക പ്രകടിപ്പിച്ചു

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള നിരന്തര ആശയവിനിമയത്തിന്‍റെ ഭാഗമായാണ് ട്രംപ് പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ നെതന്യാഹുവിനെ അറിയിച്ചതെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചർച്ചയിൽ തുർക്കിയുടെ പുതിയ നിലപാടുകളിൽ നെതന്യാഹു കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനും അദ്ദേഹത്തിന്റെ ആളുകളും ഇസ്രയേലിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്ന് നെതന്യാഹു ആരോപിച്ചു. കൂടാതെ ഇസ്രയേൽ അതിർത്തികളിൽ സുരക്ഷാ മേഖലകൾ വേണമെന്ന തുർക്കിയുടെ ആവശ്യത്തെയും അദ്ദേഹം ശക്തമായി എതിർത്തു. തുർക്കിക്ക് അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നീക്കമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ മറ്റൊരു തർക്ക വിഷയം. ഇത്തരമൊരു ആയുധക്കച്ചവടം മേഖലയിലെ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന ഇസ്രയേലിന്റെ വാദം തുർക്കി പ്രസിഡന്റ് തള്ളിക്കളഞ്ഞു. ഇത് വെറുമൊരു വ്യാജപ്രചാരണം മാത്രമാണെന്നാണ് എർദോഗൻ വ്യക്തമാക്കിയത്. എന്നാൽ നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രംപും നെതന്യാഹുവും തമ്മിൽ അടുത്ത കാലത്തായി ഭിന്നതകൾ രൂക്ഷമാണ്. സംഘർഷം കാരണം ആഗോള വിപണിയിൽ എണ്ണവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നത് ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇറാനെ തകർക്കാതെ പിന്മാറരുത് എന്ന നിലപാടിലാണ് നെതന്യാഹു. നിലവിലെ അമേരിക്കൻ നീക്കങ്ങൾ ജാഗ്രതയോടെയാണ് ഇസ്രയേൽ നോക്കിക്കാണുന്നത്. അതിനിടെ ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതു മുതൽ ട്രംപിനോട് പ്രതികാരം ചെയ്യുമെന്ന് പരസ്യ പ്രഖ്യാപനം വന്നിരുന്നു.