
ഓസ്ലോ: നോർവേയിൽ വെച്ച് വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലാംഗിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും നേരിടുന്നതിനിടയിലാണ് തനിക്ക് മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വിലക്ക് നേരിട്ടതായി ഹെല്ലെ അവകാശപ്പെട്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ഒരു ചെറിയ വില മാത്രമാണ് ഇതെന്ന് അവർ തന്റെ എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചത്. ഒരു ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന് ശേഷമാണ് അക്കൗണ്ട് പൂർണ്ണമായും സസ്പെൻഡ് ചെയ്യപ്പെട്ടതെന്നും, തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ഹെല്ലെ ലാംഗ് കുറിച്ചിരിക്കുന്നത്. മെറ്റാ കമ്പനിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ഫേസ്ബുക്ക് അക്കൗണ്ടും നഷ്ടപ്പെട്ടതായി അവർ വ്യക്തമാക്കി. തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് മറുപടി നൽകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതിനാൽ ഇനി പ്രതികരണങ്ങൾ വൈകുമെന്നും അവർ അറിയിച്ചു. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉടൻ തന്നെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹെല്ലെ കൂട്ടിച്ചേർത്തു.
നോർവേ പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര മോദി പങ്കെടുത്ത സംയുക്ത മാധ്യമ സമ്മേളനത്തിനിടയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മാധ്യമ സമ്മേളനം കഴിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി വേദി വിട്ടുപോകുമ്പോൾ, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾക്ക് മറുപടി നൽകിക്കൂടാ? എന്ന് ഹെല്ലെ ലാംഗ് വിളിച്ചു ചോദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇത് കേട്ടിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറി. പിന്നീട് ഈ വിഷയത്തിൽ എക്സിലൂടെ പ്രതികരിച്ച അവർ, മോദി തന്റെ ചോദ്യത്തിന് മറുപടി നൽകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണെന്നും എന്നാൽ ഇന്ത്യ 157-ാം സ്ഥാനത്താണെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു. ഓസ്‌ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാഗ്സാവിസെൻ എന്ന പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ലാംഗിനെ മറ്റൊരു പ്രത്യേക വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ചും ഇന്ത്യയുടെ വിശ്വാസ്യതയെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അവർ ഉന്നയിച്ചു. ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് ഇന്ത്യയുടെ പൗരാണിക ചരിത്രത്തെക്കുറിച്ചും, ലോകത്തിന് ഇന്ത്യ നൽകിയ ചെസ്സ്, യോഗ തുടങ്ങിയ സംഭാവനകളെക്കുറിച്ചും, കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ വാക്സിൻ വിതരണത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ ഹെല്ലെയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. അവർ ഒരു വിദേശ ഏജന്റാണെന്നും, ചാരപ്രവർത്തകയാണെന്നും, ചൈനയുടെ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. ചൈനയെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചും അവർ മുൻപ് എഴുതിയ ചില ലേഖനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിമർശനങ്ങൾ. ഈ വിവാദങ്ങൾ ഹെല്ലെ ലാംഗിന് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതിയാണ് നേടിക്കൊടുത്തത്. തിങ്കളാഴ്ചയ്ക്ക് മുൻപ് എണ്ണൂറിൽ താഴെ മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന അവരുടെ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം വെറും ദിവസങ്ങൾക്കുള്ളിൽ നാൽപ്പതിനായിരത്തിലധികമായി ഉയർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam