
ഇസ്ലാമാബാദ്: ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ. ഭീകരാക്രമണം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അതിർത്തി അടച്ചത്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. തുടർന്നാണ് അഫ്ഗാനിസ്ഥാനുമായുള്ള ഗുലാം ഖാൻ അതിർത്തി ക്രോസിംഗ് അടച്ചിട്ടതായി മുതിർന്ന പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രധാനപ്പെട്ട അതിർത്തിയാണ് ഗുലാം ഖാൻ. വടക്കൻ വസീരിസ്ഥാൻ മേഖലയിലേക്കും പുറത്തേക്കും ഇതുവഴിയാണ് പ്രധാനമായി ചരക്കുഗതാഗതം നടക്കുന്നത്. പാകിസ്ഥാൻ അതിർത്തി അടച്ചുപൂട്ടിയതായി അഫ്ഗാൻ സർക്കാരിന്റെ അതിർത്തി സേനയുടെ വക്താവ് അബിദുള്ള ഫാറൂഖി സ്ഥിരീകരിച്ചു. ഈ നീക്കത്തിന് പാകിസ്ഥാൻ അധികൃതർ വിശദീകരണം നൽകിയിട്ടില്ലെന്നും പറഞ്ഞു. അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സ്രോതസ്സുകൾ പറയുന്നു.
സ്ഥിതിഗതികൾ പരിഹരിക്കപ്പെടുന്നതുവരെ പൗരന്മാരോടും വ്യാപാരികളോടും യാത്രക്കാരോടും ഈ വഴി ഒഴിവാക്കാനും ടോർഖാം അല്ലെങ്കിൽ സ്പിൻ ബോൾഡാക്ക് പോലുള്ള മറ്റ് ക്രോസിംഗുകൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻപ്, വെടിവയ്പ്പുകളെത്തുടർന്ന് ഇരു രാജ്യങ്ങളും തോർഖാമിലെയും തെക്കുപടിഞ്ഞാറൻ ചാമൻ അതിർത്തി ക്രോസിംഗുകൾ അടച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam