
ജിദ്ദ: കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തിൽ കപ്പല്‍ മാര്‍ഗം രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനം ഇനിയും തുടരുമെന്ന് സൗദി അറിയിച്ചു.
91 സൗദി പൗരൻമാരും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളിൽ നിന്നുള്ള 66 പേരുമാണ് ജിദ്ദയിലെ ചെങ്കടൽ തുറമുഖത്ത് വന്നിറങ്ങിയ ആദ്യസംഘത്തിലുള്ളത്. ഖാര്‍ത്തൂമില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇവരിൽ ഉൾപ്പെടും. യുഎഇ, കുവൈത്ത്, ഖത്തർ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സൗദിയിലെത്തിയ വിദേശ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കി.
സുഡാനിലെ സൗദി എംബസിയിലെ ജീവനക്കാരെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. ഈ മാസം പതിനഞ്ചിനാണ് സുഡാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാർത്തൂമിൽ 400 ലേറെ പേരാണ് കൊല്ലപ്പെട്ടത്. 3500ലധികം പേർക്ക് പരുക്കേറ്റു. കലാപം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ വലിയ സിവിലിയൻ രക്ഷാപ്രവർത്തനമാണ് ഇന്ന് നടന്നത്. അതേസമയം അമേരിക്ക, യുകെ, ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സുഡാൻ സൈന്യം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam