
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെ (volleyball player) താലിബാന്‍ (Taliban) തലയറുത്ത് (Beheaded) കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തില്‍ ടീം കോച്ച് സുരയ്യ അഫ്‌സാലിയാണ്(പേര് യഥാര്‍ത്ഥമല്ല) ഇക്കാര്യം പറഞ്ഞത്. മഹ്ജാബിന്‍ ഹക്കീമി എന്ന താരമാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകം. എന്നാല്‍ സംഭവം ആരുമറിഞ്ഞില്ലെന്നും ഇവര്‍ വെളിപ്പെടുത്തി.
താലിബാന്‍ ഭരണം പിടിക്കും മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ടീമിന്റെ സ്റ്റാര്‍ കളിക്കാരിയായിരുന്നു മഹ്ജാബിന്‍. കുറച്ച് ദിവസം മുമ്പാണ് താരത്തിന്റെ വികൃതമാക്കിയ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. താലിബാന്‍ അധികാരമേറ്റെടുത്തപ്പോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചുള്ളൂവെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം രാജ്യത്തെ വനിതാ കായിക താരങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.
വോളിബോള്‍ താരങ്ങള്‍ വിദേശ ടൂര്‍ണമെന്റുകളില്‍ കളിച്ചതാണ് താലിബാനെ ചൊടിപ്പിച്ചതെന്നും പരിശീലകന്‍ പറഞ്ഞു. രണ്ട് താരങ്ങളൊഴിച്ച് ബാക്കി എല്ലാവരും ഒളിവിലാണെന്നും അവരെ താലിബാന്‍ വേട്ടയാടുകയാണെന്നും പരിശീലകന്‍ പറഞ്ഞു. 1978ലാണ് അഫ്ഗാന്‍ ദേശീയ വോളിബോള്‍ ടീം നിലവില്‍ വന്നത്. ഒളിവിലായ താരങ്ങള്‍ വിദേശ സഹായത്തിനായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഫിഫയും ഖത്തര്‍ സര്‍ക്കാറും നൂറോളം വനിതാ ഫുട്ബാള്‍ താരങ്ങളെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam