
കാബൂള്‍: താലിബാന്‍റെ രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് പാകിസ്ഥാനാണ്. പ്രത്യേകിച്ചും പഞ്ച്ശീര്‍ മേഖല താലിബാന് മുന്നില്‍ കീഴടങ്ങാതെ നിന്നപ്പോള്‍ പാക് സൈനിക വിമാനങ്ങളുടെ സഹായത്തോടെയാണ് താലിബാന് പഞ്ച്ശീര്‍ കീഴടക്കാന്‍ കഴിഞ്ഞത്. എന്നാല്‍, അധികാരത്തിലേറി ഏറെ താമസിക്കാതെ പാകിസ്ഥാനും താലിബാനും ഇടയില്‍ വിള്ളലുകള്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രത്യേകിച്ചും പിപിടിക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നതാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നതാണ് വാര്‍ത്തകള്‍.
ഇതിനിടെ അതിര്‍ത്തിയില്‍ ഇനിയും പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെ അക്രമിക്കാന്‍ മടിക്കില്ലെന്നും അതിനുള്ള ചാവേറുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും താലിബാന്‍ ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയത്. അഫ്ഗാനിസ്ഥാന് 5000 വര്‍ഷത്തെ ചരിത്രമുണ്ട്. അത് ഏങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും പാഷ്തോ ഭാഷയില്‍ താലിബാന്‍ പ്രതിനിധി അബ്ദുള്‍ ബാസിര്‍ ഷെര്‍സാദിയാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അബ്ദുള്‍ ബാസിര്‍ ഷെര്‍സാദിയുടെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്.
ഓരോ അഫ്ഗാനിസ്ഥാനിയും പാകിസ്ഥാന്‍കാരെ വെറുക്കുന്നെന്നും പാകിസ്ഥാനിലേക്ക് ആയിരക്കണക്കിന് ചാവേര്‍ ബോംബര്‍മാരെ അയക്കുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ ഇസ്ലാമാബാദ്, അഫ്ഗാനിസ്ഥാന്‍റെ രണ്ടാം തലസ്ഥാനമാക്കുമെന്നും അവകാശപ്പെട്ടു. മുഹമ്മദ് അലി ജിന്നയ്ക്ക്, 'ക്വയ്ദ്-ഇ-അസം (മഹത്തായ നേതാവ്) പദവി നല്‍കിയതിന് അബ്ദുള്‍ ബാസിര്‍ ഷെര്‍സാദ് പാകിസ്ഥാനെതിരെ തിരിഞ്ഞു. ഇസ്ലാമികമായി ഇസ്ലാമാബാദില്‍ ഒന്നുമില്ലെന്നും ജിന്നയ്ക്ക് നല്‍കിയ ക്വയ്ദ-ഇ-അസം പദവി പാകിസ്ഥാന്‍ റദ്ദാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. മുഹമ്മദ് നബി മാത്രമാണ് ഈ പദവിക്ക് യോഗ്യനെന്നും ഇയാള്‍ അവകാശപ്പെട്ടു.
പാക് - അഫ്ഗാന്‍ അതിര്‍ത്തിയായ ഡുറാന്‍ഡ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്. തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അറിയിച്ചു. താലിബാനും ആള്‍നാശമുണ്ടെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടില്ല. സ്വാതന്ത്രകാലത്ത് ബ്രിട്ടന്‍ രേഖപ്പെടുത്തിയ അതിര്‍ത്തിയിലാണ് ഇപ്പോള്‍ സംഘര്‍ഷം നടക്കുന്നത്. പാകിസ്ഥാന്‍ ഈ അതിര്‍ത്തിയെ അംഗീകരിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ അംഗീകരിക്കുന്നില്ല. ഇതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു.