
സൊമാലിയയിലെ തുർക്കി ഇടപെടലിന് പകരമായി ഒരു ബില്യൺ ഡോളർ (ഏതാണ്ട് 9.309 കോടി രൂപ) ആവശ്യപ്പെട്ട ഉഗാണ്ട സൈനിക മേധാവി മുഹൂസി കൈനെരുഗാബ, തനിക്ക് ഭാര്യയായി ഏറ്റവും സുന്ദരിയായ തുർക്കി യുവതിയെയും നൽകണമെന്ന് ആവശ്യപ്പെട്ടു. 2022 -ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് വാർത്താ പ്രാധാന്യം നേടിയ ആളാണ് മുഹൂസി കൈനെരുഗാബ. ഉഗാണ്ടൻ ആർമി ചീഫ് ജനറലായ മുഹൂസി കൈനെരുഗബ, പ്രസിഡന്‍റ് യോവേരി മുസെവേനിയുടെ മകനാണ്.
ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ, തുർക്കിയിൽ നിന്ന് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനായി ഉഗാണ്ട ദീർഘകാലമായി നൽകിയ സൈനിക സംഭാവനകൾക്ക് ഒരു ബില്യൺ ഡോളർ നൽകണമെന്നാണ് കൈനെരുഗാബയുടെ ആദ്യ ആവശ്യം. രണ്ടാമത്തേത്, തികച്ചും വ്യക്തിപരമായ ആവശ്യമായിരുന്നു. രാജ്യത്തെ ഏറ്റവും സുന്ദരിയായ യുവതിയെ കൈമാറുക. അവരെ മുഹൂസി വിവാഹം കഴിക്കും. അതേസമയം തുർക്കി തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുമെന്നും മുഹൂസി ഭീഷണിപ്പെടുത്തി.
സൊമാലിയയിലെ അടിസ്ഥാന സൗകര്യ ഇടപാടുകളിൽ നിന്നും രാജ്യ തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖ, വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നും തുർക്കി വലിയ ലാഭം നേടുന്നുവെന്ന് മുഹൂസി എക്സിൽ ആരോപിച്ചിരുന്നു. അതേസമയം അൽ-ഖ്വയ്ദയുടെ സഹോദര സംഘടനയായ അൽ-ഷബാബിന്‍റെ തീവ്രവാദികളെ നേരിടുന്നതിന് ഉഗാണ്ട വലിയ ചെലവാണ് വഹിച്ചതെന്നും മുഹൂസി കൂട്ടിച്ചേർത്തു. അതിനാൽ തുർക്കിയിൽ നിന്നും സുരക്ഷാ ലാഭ വിഹിതം എന്ന നിലയിൽ ഒരു ബില്യൺ ഡോളർ വേണമെന്നാണ് മുഹൂസിയുടെ ആവശ്യം.
മുഹൂസി കൈനെരുഗാബയുടെ ആവശ്യം വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം ഇത്തരത്തിൽ വിചിത്രവും ലൈംഗികത നിറഞ്ഞതുമായ ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022-ൽ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കുന്നതിന് പകരമായി കൈനെരുഗാബ 100 പശുക്കളെ അവർക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതാനും ആഴ്ചകൾക്ക് മുമ്പ് സ്ത്രീകളുടെ മുന്നിൽ മുട്ട് കുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യണമെന്ന് മുഹൂസി കൈനെരുഗാബ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആവശ്യം. ഇസ്രയേൽ - യുഎസ് സംയുക്ത ഇറാൻ ആക്രമണത്തിനിടെ ഇസ്രയേലിന് ഒരു ലക്ഷം സൈനിക ഇറാൻ ആക്രമിക്കാൻ വിട്ടുനൽകാമെന്നും മുഹൂസി കൈനെരുഗാബ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam