
ന്യൂയോർക്ക്: മയക്കുമരുന്നുമായി എത്തിയ കപ്പലിന് നേരെ അമേരിക്കൻ സേനയുടെ ആക്രമണം. കരീബിയൻ കടലിലുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറിയ വെള്ളിയാഴ്ചയാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് ഇക്കാര്യം വിശദമാക്കിയത്. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കി. നാർകോ ഭീകരവാദികളായ ആറ് പുരുഷന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കുമരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികൾ ശക്തമാക്കുന്നതായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയിൽ നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പുറത്ത് വിട്ടിട്ടുണ്ട്.
സെപ്തംബറിൽ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. തെക്കൻ അമേരിക്കയിലും കരീബിയനിലും പസഫിക് സമുദ്രത്തിലുമാണ് ആക്രമണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളുടെ നിയമ സാധുതയും പ്രസിഡന്റിന് ഇത്തരം ആക്രമണത്തിന് നിർദ്ദേശിക്കാനുള്ള അധികാരവും യുഎസ് കോൺഗ്രസിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഡെമോക്രാറ്റുകളും റിപബ്ലിക്കൻ നേതാക്കളും ഇതിനോടം ഇത്തരം ആക്രമണങ്ങളിലെ ആശങ്ക പങ്കുവച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംഘമായ ട്രെൻ ഡേ ആരാഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് തനിക്ക് ആക്രമിക്കാനുള്ള അധികാരമുണ്ടെന്നാണ് വിമർശനങ്ങളോട് പ്രതികരിച്ചത്.
മയക്കുമരുന്ന് ബോട്ടുകൾ പൊട്ടിത്തെറിക്കുന്നത് കാണുന്നത് നിർത്താൻ ആളുകൾ ആഗ്രഹിക്കുന്നുവെങ്കിൽ, അമേരിക്കയിലേക്ക് മയക്കുമരുന്ന് അയയ്ക്കുന്നത് നിർത്തണമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടി മാർകോ റൂബിയോ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതോടെ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43ആയി. വ്യാഴാഴ്ചയാണ് കരീബിയൻ കടലിനു മുകളിലൂടെ അമേരിക്കയുടെ സൂപ്പർ സോണിക് ബി 1 ബി ബോംബർ വിമാനങ്ങൾ പരിശീലന ദൗത്യത്തിനെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam