
ടെഹ്റാൻ: ഇറാനെ ചൈനയുമായും റഷ്യയുമായും തന്ത്രപരമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇറാനിലെ അതീവ പ്രാധാന്യമുള്ള റെയിൽവേ പാലം അമേരിക്കൻ സൈന്യം ക്രൂയിസ് മിസൈൽ അയച്ച് തകർത്തതായി ഇറാന്‍റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയായ ഗൊലെസ്താവനിലെ 'ഒഗ്തായി ഖാൻ' റെയിൽവേ പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്ക ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തുന്നത്. ചൈന, തുർക്മെനിസ്ഥാൻ, ഇറാൻ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇറാന്‍റെ അന്താരാഷ്ട്ര റെയിൽവേ ഇടനാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് ഈ ഒഗ്തായി ഖാൻ പാലം. ബീജിംഗിനെയും മോസ്കോയെയും മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന വിപുലമായ ട്രാൻസിറ്റ് ശൃംഖലയുടെ നിർണ്ണായക ഭാഗമായതിനാൽ ഈ ആക്രമണത്തിന് വലിയ രാഷ്ട്രീയ-സൈനിക പ്രാധാന്യമുണ്ട്.
ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നും വടക്കുകിഴക്കൻ നഗരമായ മഷാദിലേക്കുള്ള എല്ലാ റെയിൽവേ പാസഞ്ചർ സർവീസുകളും ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകൾ മഷാദിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് റെയിൽവേ ശൃംഖലയെ ലക്ഷ്യമിട്ട് ഈ മിസൈലാക്രമണം ഉണ്ടായിരിക്കുന്നത്. കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ പുനർനിർമ്മിക്കാൻ റെയിൽവേ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും വഴിയിൽ കുടുങ്ങിയ യാത്രക്കാരെ റോഡ് മാർഗ്ഗം മഷാദിൽ എത്തിക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് റെയിൽവേ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ സ്വതന്ത്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്താനുള്ള ടെഹ്‌റാന്‍റെ സൈനിക ശേഷി തകർക്കാനാണ് തങ്ങൾ വ്യോമാക്രമണം നടത്തുന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. എന്നാൽ ഗൊലെസ്താവനിലെ അന്താരാഷ്ട്ര റെയിൽവേ പാലം തകർത്തതോടെ ഈ തർക്കം കേവലം പ്രാദേശികമായ ഒന്നിൽ നിന്നും മാറി ചൈന, റഷ്യ തുടങ്ങിയ വൻശക്തികളെക്കൂടി ബാധിക്കുന്ന ഒരു അന്താരാഷ്ട്ര വിഷയമായി മാറാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam