
വാഷിംഗ്ടൺ : പ്രതിഷേധ മാർച്ചിനിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
"രാഷ്ട്രീയ റാലിയിക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റുള്ളവർക്കും നേരെ വെടിവെച്ച സംഭവത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇമ്രാൻ ഖാനും പരിക്കേറ്റ മറ്റുള്ളവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു, കൂടാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു." ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
"രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല, അക്രമം, ഭീഷണിപ്പെടുത്തൽ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക അഗാധമായ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ പാകിസ്ഥാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നു," ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ആക്രമണത്തെ വൈറ്റ് ഹൗസും അപലപിച്ചു. "ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ അനുയായികൾക്കും നേരെയുള്ള ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി, പ്രസിഡന്റ് ജോ ബൈഡനൊപ്പം ന്യൂ മെക്സിക്കോയിലേക്ക് യാത്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. "രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല. സമാധാനപരമായി തുടരാനും അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു," ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.
Read More : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam