എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി; 'ഒരൊറ്റ കേസ് മതി...'

Published : May 22, 2026, 07:50 PM IST
Ebola Virus Outbreak

Synopsis

എബോള വൈറസ് വ്യാപനത്തിൽ പ്രതികരണവുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി. വൈറസ് ബാധയെ നിസ്സാരമായി കാണരുതെന്ന് അദ്ദേഹം. വകഭേദത്തിന് വാക്സിൻ ലഭ്യമല്ലെന്നും മുഹമ്മദ് യാക്കൂബ് ജനാബി. 

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്നതിലുള്ള അപകടസാധ്യത നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. എബോളയുടെ ഒരു കേസ്, രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് വരെ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.

എബോള വ്യാപനത്തെ, പ്രത്യേകിച്ച് ബുണ്ടിബുഗ്യോ എന്ന വകഭേദത്തിൽപെട്ട വൈറസ് ആയതുകൊണ്ട് നിസ്സാരമായി കാണുന്നത് വലിയൊരു തെറ്റായിരിക്കുമെന്ന് യാക്കൂബ് ജനാബി പറഞ്ഞു. നിലവിൽ ഇതിന് വാക്സിൻ ലഭ്യമല്ല. അതുകൊണ്ട് പരസ്പരം സഹായിച്ച് ഈ അവസ്ഥയെ നിയന്ത്രണവിധേയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹാൻ്റ വൈറസിന് ലഭിച്ചതിനത്ര രാജ്യാന്തര ശ്രദ്ധ എബോള വൈറസിന് ലഭിച്ചിട്ടില്ലെന്ന് യാക്കൂബ് ജനാബി ചൂണ്ടിക്കാട്ടി. സമ്പർക്കത്തിലൂടെയുള്ള ഒരൊറ്റ കേസ് മതി നമ്മെയെല്ലാം അപകടത്തിലാക്കാൻ. അതിനാൽ എബോളയ്ക്ക് അർഹമായ ശ്രദ്ധ നൽകണമെന്നാണ് തന്റെ ആഗ്രഹവും പ്രാർത്ഥനയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിലവിലെ രോഗവ്യാപനം എത്രകാലം നീണ്ടുനിൽക്കുമെന്ന് യാക്കൂബ് ജനാബി വ്യക്തമാക്കിയില്ല. സ്ഥിതിഗതികളുടെ വ്യാപ്തി വിദഗ്ധർ ഇപ്പോഴും വിലയിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ യാത്രകൾ രോഗവ്യാപനത്തിന്റെ തോത് പൂർണമായി മനസ്സിലാക്കുന്നത് പ്രയാസകരമാക്കുന്നുണ്ടെന്ന് യാക്കൂബ് ജനാബി ചൂണ്ടിക്കാട്ടി. പരിശോധനകൾ വർധിപ്പിക്കാനും രോഗബാധ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാനും ജനപങ്കാളിത്തം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അയൽരാജ്യമായ ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ മരണസംഖ്യ 160 ആയി. ഇവരുടെ മരണകാരണം എബോള വൈറസ് ആണെന്നാണ് സംശയിക്കുന്നത്. സംശയിക്കുന്ന കേസുകളുടെ എണ്ണം 670 ആയി. ഇതുവരെ 61 കേസുകളാണ് സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെത്തിയ മോദിയുടെ അപൂര്‍വ്വ സമ്മാനങ്ങൾ, കൗതുകം നിറഞ്ഞ പട്ടിക പുറത്ത്, സമ്മാനപ്പൊതിയിൽ കേസർ മാമ്പഴം മുതൽ മഖാന വരെ
മുന്‍ കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളി; അറസ്റ്റിലായ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കുറ്റം ചുമത്തി