
ദോഹ/റിയാദ്: പശ്ചിമേഷ്യയിൽ വീശിയടിച്ച യുദ്ധക്കാറ്റിൽ പതറിപ്പോയത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യുഎസ്-ഗൾഫ് സുരക്ഷാ സഖ്യം. അമേരിക്ക തങ്ങളുടെ തന്ത്രപരമായ സുരക്ഷാ പങ്കാളിയാണെന്ന് വിശ്വസിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇന്ന് ആ ഉറപ്പുകളെ അതീവ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ യുദ്ധവും, അതിനെത്തുടർന്ന് തങ്ങൾക്ക് നേരെ ഉണ്ടായ കടുത്ത പ്രത്യാക്രമണങ്ങളും ഗൾഫ് ഭരണാധികാരികളെ ഒരു വലിയ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്.
വാഷിംഗ്ടണിന്റെ സുരക്ഷാ വാഗ്ദാനങ്ങൾ ഇപ്പോഴും ശക്തമാണെന്ന് ബോധ്യപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മേഖലയിൽ പര്യടനം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ ചൂടുപിടിക്കുന്നത്.
യുദ്ധസമയത്ത് ഇറാന്റെ ആക്രമണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ച യുഎഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ മൂന്ന് രാജ്യങ്ങളിലാണ് മാർക്കോ റൂബിയോ സന്ദർശനം നടത്തുന്നത്. ഇറാനുമായുള്ള ചർച്ചകളിൽ തങ്ങൾ ഗൾഫ് സഖ്യകക്ഷികളെ തള്ളിക്കളയില്ലെന്ന് കുവൈറ്റിൽ വച്ച് റൂബിയോ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എങ്കിലും വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ രൂപപ്പെടുന്ന പുതിയ അനുരഞ്ജന കരാർ തങ്ങൾക്ക് ഗുണമാണോ ദോഷമാണോ എന്ന ആശങ്ക ഗൾഫ് തലസ്ഥാനങ്ങളിൽ ശക്തമാണ്.
ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ച് ചോദ്യം ഇപ്പോൾ വാഷിംഗ്ടൺ തങ്ങളുടെ സുരക്ഷയിൽ പ്രതിജ്ഞാബദ്ധമാണോ എന്നതല്ല, മറിച്ച് ഇറാനുമായി രൂപപ്പെടുന്ന പുതിയ കരാർ യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ തങ്ങളെ കൂടുതൽ അപകടത്തിലാക്കുമോ എന്നതാണ്.
യഥാർത്ഥത്തിൽ യുഎസ്-ഗൾഫ് ബന്ധത്തിലെ സുരക്ഷാ വിള്ളൽ പെട്ടെന്നുണ്ടായതല്ല. 2018-ൽ സൗദി ഭരണാധികാരിയോട് ഡൊണാൾഡ് ട്രംപ് പറഞ്ഞ വാക്കുകൾ ഗൾഫ് രാജ്യങ്ങൾ ഇന്നും മറന്നിട്ടില്ല:
"രാജാവേ, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുകയാണ്. ഞങ്ങളില്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ രണ്ടാഴ്ച പോലും അവിടെയുണ്ടാകില്ല. നിങ്ങളുടെ സൈന്യത്തിനുള്ള പണം നിങ്ങൾ തന്നെ നൽകണം." എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്.
ബന്ധങ്ങളെ കേവലം കച്ചവടക്കണ്ണോടെ (transactional) മാത്രം കണ്ട ട്രംപിന്റെ ഈ നയവും, പിന്നീട് സൗദി എണ്ണക്കമ്പനികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയപ്പോൾ അമേരിക്ക പുലർത്തിയ മൗനവും ഗൾഫ് രാജ്യങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് രാജ്യങ്ങൾ ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തപ്പോഴാണ് കഴിഞ്ഞ മെയ് മാസത്തിൽ ദോഹയിൽ വച്ച് ഗൾഫ് രാജ്യങ്ങൾക്ക് സംരക്ഷണം നൽകാമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ വർഷം ഇറാനെതിരെ യു.എസ് നടത്തിയ യുദ്ധത്തോടെ ആ വാഗ്ദാനത്തിന്റെ പൊള്ളത്തരം വീണ്ടും തുറന്നുകാട്ടപ്പെട്ടു.
പുതിയ കരാറും ഇറാന്റെ മേൽക്കോയ്മയും
ഇപ്പോൾ രൂപപ്പെടുന്ന പുതിയ കരാർ പ്രകാരം ഒമാനോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതത്തിന്റെ മേൽനോട്ട ചുമതല ഇറാനും ലഭിക്കുകയാണ്. അതായത്, ഗൾഫ് രാജ്യങ്ങളുടെ പ്രധാന ഊർജ്ജ കയറ്റുമതിയും സമുദ്രവ്യാപാരവും ഇനി ഇറാന്റെ നിരീക്ഷണത്തിലാകും.
മാത്രമല്ല, ഗൾഫ് രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇറാന്റെ മിസൈൽ പ്രോഗ്രാമുകളെക്കുറിച്ചോ അവരുടെ നിഴൽ യുദ്ധ ഗ്രൂപ്പുകളെക്കുറിച്ചോ (proxy militant groups) ഈ കരാറിൽ കൃത്യമായ പരിഹാരമില്ല. ഇറാനായുള്ള 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ടിലേക്ക് ട്രംപ് ഗൾഫ് ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സൗദി അറേബ്യയും ഖത്തറും ഇതിൽ പൂർണ്ണമായി ഒപ്പുവെക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
ബദൽ മാർഗ്ഗങ്ങൾ തേടി ഗൾഫ്; തുർക്കിയിലേക്ക് കണ്ണ്
അമേരിക്കയെ ഇനി പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളില്ലെന്ന യാഥാർത്ഥ്യം ഗൾഫ് രാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. സുരക്ഷാ പങ്കാളി എന്ന നിലയിൽ തങ്ങൾക്ക് നിലവിൽ അമേരിക്കയ്ക്ക് പകരം വെക്കാൻ മറ്റ് ബദലുകളില്ലെങ്കിലും, തങ്ങളുടെ സൈനിക ആവശ്യങ്ങൾ വൈവിധ്യവത്കരിക്കാൻ അവർ തുർക്കിയെ ഒരു ബദൽ ആയുധ വിതരണക്കാരായി കാണാൻ തുടങ്ങിയിരിക്കുന്നു.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ (IISS) സീനിയർ ഫെല്ലോ ഹസൻ അൽഹസൻ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്:
"അറബ് ഗൾഫ് രാജ്യങ്ങളുടെ വീക്ഷണത്തിൽ, ഇറാൻ യുദ്ധം പ്രാദേശിക സുരക്ഷാ ക്രമത്തിലെ വിനാശകരമായ ഒരു വഴിത്തിരിവാണ്. ഒരു മോശം കരാർ പോലും യുദ്ധത്തേക്കാൾ ഭേദമായതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത്. എന്നാൽ വിശ്വസനീയമായ പ്രതിരോധ ശേഷി സ്വയം ആർജ്ജിക്കാതെ, വെറുമൊരു ആക്രമണരഹിത കരാർ (non-aggression pact) കൊണ്ട് ഇറാന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളെ മാറ്റാൻ ഗൾഫിന് കഴിയില്ല."
ബന്ധങ്ങളിലെ പുനർവിചിന്തനം
മുൻപുണ്ടായിരുന്ന കടുത്ത വിദ്വേഷത്തിന്റെ ഭാഷ ഉപേക്ഷിച്ച് ഇറാനെ ഒരു പ്രാദേശിക ക്രമത്തിലേക്ക് എങ്ങനെ ഉൾക്കൊള്ളിക്കാം എന്നതിനെക്കുറിച്ചാണ് ഇപ്പോൾ സൗദി മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നത്. സൗദി അറേബ്യയുടെ 'അഷർഖ് അൽ-അവ്സത്' പത്രത്തിൽ വന്ന ലേഖനങ്ങളിൽ ഇറാന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി കൂടുതൽ സുസ്ഥിരമായ ഒരു പ്രാദേശിക ക്രമത്തിലേക്ക് അതിനെ സംയോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
യൂറേഷ്യ ഗ്രൂപ്പിന്റെ ഡയറക്ടർ ഫിറാസ് മക്‌സാദ് വ്യക്തമാക്കുന്നത് പോലെ, അമേരിക്ക ആശ്രയിക്കാവുന്ന ഒരു തന്ത്രപരമായ സഖ്യകക്ഷിയാണെന്ന ആശയം ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. അമേരിക്കയുടെ തണലിൽ മാത്രം സുരക്ഷിതരായിരിക്കാം എന്ന കാലം കഴിഞ്ഞെന്ന് ഗൾഫ് രാജ്യങ്ങൾ മനസ്സിലാക്കിയിരിക്കുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ തങ്ങളുടെ സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുകയും, ഇറാനുമായി ഒരു നയതന്ത്ര അനുരഞ്ജനത്തിൽ എത്തുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള ഏക വഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam