
കൊച്ചി: പള്ളുരുത്തി ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ തന്‍റെ അഞ്ച് ഏക്കർ വരുന്ന വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പുതുയുഗ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 102 കാരിയായ കർഷകയുടെ അപേക്ഷ. ചെല്ലാനം കളത്തിങ്കൽ പരേതനായ ജോസഫിന്‍റെ ഭാര്യ ഫിലോമിന ബേബിയാണ് സങ്കട ഹർജി സമർപ്പിച്ചത്. പതിനാറാം വയസ് മുതൽ കൃഷി ചെയ്തു വരുന്ന ഫിലോമിന, 1990 ൽ ഭർത്താവ് മരിച്ചതിന് ശേഷവും മക്കളുടെ സഹായത്തോടെ കൃഷി മുടങ്ങാതെ തുടരുകയായിരുന്നു. 2014 ലാണ് അവസാനമായി വിളവെടുപ്പ് നടത്താൻ കഴിഞ്ഞത്. ഓരോ വർഷവും പി.എൽ.ഡി.എ നിർദേശം പാലിച്ച് നിലം ഉഴുത് മറിച്ച് വിത്ത് വിതയ്ക്കുന്നുണ്ടെങ്കിലും പാടശേഖരത്തിലെ ജലനിരപ്പ് കൃഷിക്ക് അനുയോജ്യമായി കൃഷി വകുപ്പ് നിയന്ത്രിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇത് മൂലം മിക്കവാറും എല്ലാ വർഷങ്ങളിലും വിളവെടുപ്പിന് മുൻപേ കൃഷി നശിക്കുകയാണെന്ന് ഫിലോമിന ബേബി പറയുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പി.എൽ.ഡി.എ സമിതി അംഗം കൂടിയായ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജി നല്കിയിരിക്കുന്നത്. വാർധക്യത്തെ തുടർന്ന് നേരിട്ട് ഹാജരാകാൻ കഴിയാതിരുന്ന ഇവർ മകൻ മുഖേനയാണ് നിവേദനം സമർപ്പിച്ചത്. തന്‍റെ അപേക്ഷ പ്രതിപക്ഷ നേതാവ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലോമിന ബേബി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam