
കോഴിക്കോട്: ആക്രിക്കടയില്‍ നിന്നും ലഭിച്ച ബൈക്ക് എന്‍ജിനും പഴയ ഇരുമ്പുകഷ്ണങ്ങളും ചേര്‍ത്ത് പത്താം ക്ലാസുകാരനായ അജ്‌ലാന്‍ നിര്‍മിച്ചത് ഒരു പുത്തന്‍ കാര്‍. കോഴിക്കോട് നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അജ്‌ലാന്‍റെ ഈ കണ്ടുപിടിത്തം സഹപാഠികളിലും അധ്യാപകരിലും നാട്ടുകാരിലും ഒരുപോലെ ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ചെറുപ്പം മുതലേയുള്ള വണ്ടിക്കമ്പമാണ് മൂന്നു മാസത്തെ കഠിനാധ്വാനത്തിലൂടെ അജ്ലാന്‍ സ്വന്തം സ്വപ്ന വാഹനമാക്കി റോഡിലിറക്കിയത്. ആക്രിക്കടയില്‍ നിന്നും വാങ്ങിയ 2011 മോഡല്‍ ഹീറോ ഗ്ലാമര്‍ ബൈക്കിന്‍റെ എന്‍ജിനാണ് വാഹനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിംഗ് മുതല്‍ വെല്‍ഡിങ് വരെയുള്ള പ്രധാന ജോലികളെല്ലാം ഈ മിടുക്കന്‍ തന്നെയാണ് ചെയ്തത്.
35000 രൂപയാണ് നിര്‍മാണ ചിലവ് വേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മകന്‍റെ കഴിവിലും ആഗ്രഹത്തിലും പൂര്‍ണമായി വിശ്വസിച്ച് കുടുംബാംഗങ്ങളും കൂടെ നിന്നു. കൂലിപ്പണിക്കാരനായ അജ്‌ലാന്‍റെ പിതാവ് എരവന്നൂര്‍ ഓരോട്ട് സ്വദേശി ഏറെ പ്രയാസപ്പെട്ടാണ് ഇതിനായുള്ള തുക സമാഹകരിച്ചത്. രണ്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ പെട്രോള്‍ വാഹനത്തിന് ലിറ്ററിന് 30 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് അജ്‌ലാന്‍ പറയുന്നു. ആകര്‍ഷകമായ ഹോണും പാട്ടു കേള്‍ക്കാന്‍ സ്പീക്കര്‍ സംവിധാനവും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് അജ്‌ലാന്‍ തന്‍റെ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഈ മിടുക്കന്‍ എന്‍ജിനില്ലാത്ത കാര്‍ നിര്‍മ്മിച്ചിരുന്നു. മാതാവ് റഹ്‌മത്തും സഹോദരിമാരായ അത്ഫ, അയ്ഫ എന്നിവരും അജ്‌ലാന് കൂട്ടായി ഒപ്പമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam