
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതവും ക്യാമ്പുകളാണുള്ളത്.
ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ കനത്ത നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ വീണ് 124 ഹൈടെന്‍ഷന്‍ പോസ്റ്റും 677 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 992 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്‍ട്രോള്‍ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 1676 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയാണ് കൂടുതല്‍ നശിച്ചത്.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂള്‍, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 67 പുരുഷന്മാരും 56 സ്ത്രീകളും 17 കുട്ടികളുമുള്‍പ്പെടെ 140 പേരാണ് ക്യാമ്പിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam