
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ദില്ലി നിസാമുദീൻ മർക്കസ് തബ്ലീഗ്് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും തുങ്ങിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളളവർ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ 310 പേരുണ്ടെന്നാണ് വിവരം. മാർച്ച് മൂന്നു മുതൽ അഞ്ചുവരെ പ്രാർത്ഥനയിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ മടങ്ങിയെത്തിയെന്നും വിവരമുണ്ട്.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിലേക്ക് മടങ്ങിയെത്തിയത് 69 പേരാണ്. എന്നാൽ, അതിലധികം ആളുകൾ കേരളത്തിലേക്ക് എത്തിയെന്നാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. കണക്കുകൾ എടുത്തിട്ടുണ്ടെന്ന് പറയുമ്പോഴും ഇതെത്രയെന്ന് കൃത്യമായി പറയാൻ സർക്കാരിനും കഴിയുന്നില്ല.
ലഭിക്കുന്ന വിവരമനുസരിച്ച് ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചെത്തിയിട്ടുള്ളത് മലപ്പുറത്തേക്കാണ്. 18 പേരാണ് എത്തിയതെന്നാണ് വിവരം. കോഴിക്കോട്ടേക്ക് രണ്ടു പേരും തിരുവനന്തപുരത്തേക്ക് ആറ് പേരും ഇടുക്കിയിലേക്ക് അഞ്ചു പേരും കാസർകോട്ടേക്ക് ആറുപേരും മടങ്ങിയെത്തിയെന്നാണ് വിവരം. മടങ്ങിയെത്തിയവരെല്ലാവരും നിരീക്ഷണത്തിലാണ്. കേരളത്തിൽ നിന്നുള്ള പലരും ദില്ലിയിലും നീരീക്ഷണത്തിലുണ്ട്. മർക്കസിൽ നിന്ന് 149 പേർ മറ്റ് പല സംസ്ഥാനങ്ങളിലേക്കും പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കാനായി പോയിട്ടുണ്ട്.
കോലാലംപൂരിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന് ദില്ലിയിലെ ചടങ്ങിലേക്ക് എത്തിയവരിലൂടെയാണ് രോഗം പകർന്നതെന്നാണ് വിവരം. കേരളത്തിൽ നിന്ന് ഒരാൾ കോലാലംപൂരിൽ പ്രാർത്ഥനയിൽ പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam