പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്,
കാസര്‍കോട്: കൊവിഡ് 19 രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കാസര്‍കോട് രോഗം സ്ഥിരീകരിച്ചു. ഏഴു പേർക്കാണ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബൈയിലെ നൈഫിൽ നിന്നും എത്തിയവരാണ് ഇവർ. വിദേശത്തു നിന്നും എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
രോഗം ലക്ഷണങ്ങൾ ഇല്ലാത്തവരിൽ രോഗം കണ്ടെത്തിയത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന ആശങ്കയുണ്ട്. പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഗള്‍ഫില്‍ നിന്ന് എത്തിയ എല്ലാവരുടെയും സാംപിള്‍ പരിശോധിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. എന്നാല്‍ റാപിഡ് ടെസ്റ്റ് തുടങ്ങിയാല്‍, എല്ലാവരേയും പരിശോധിക്കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കാസര്‍കോട് ദുബൈയില്‍ നിന്നും വന്നവര്‍ക്ക് യാതൊരു ലക്ഷണങ്ങളുമില്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്.