വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയാകെ നിധിയാണെന്നും സാമൂഹിക മുന്നേറ്റത്തിന് അവസരമൊരുക്കുമെന്നും മന്ത്രി വിഎൻ വാസവൻ. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിൽ വിഴിഞ്ഞം പദ്ധതിയെ കുറിച്ച് വിദഗ്‌ധർ നടത്തിയ ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയാകെ നിധിയെന്ന് മന്ത്രി വിഎൻ വാസവൻ. വിഴിഞ്ഞം പദ്ധതി സമൂഹിക മുന്നേറ്റത്തിനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ സെഷനിൽ മന്ത്രി വിഎൻ വാസവൻ, കിഫ്ബി സിഇഒ കെഎം എബ്രഹാം, അദാനി വിഴിഞ്ഞം പോർട്‌സ് സിഇഒ പ്രദീപ് ജയരാമൻ, മുൻ ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി കെ മോഹൻദാസ് എന്നിവരാണ് പങ്കെടുത്ത് സംസാരിച്ചത്.

ഫീഡർ കപ്പലുകൾ ഇന്ത്യൻ കപ്പലുകൾ തന്നെയായിരിക്കണമെന്ന പുതിയ കേന്ദ്ര നിബന്ധന തുറമുഖ വികസനത്തിന് തടസ്സമാകുമെന്ന് മന്ത്രി വിഎൻ വാസവൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പിൽ നിന്നല്ലാതെയുള്ള സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിനെ കുറിച്ച് ഭാവിയിൽ മാത്രമേ ആലോചിക്കൂ. അതിവേഗ റെയിൽപാത യാഥാർത്ഥ്യമായാൽ കേരളം ഒരു തൊഴിൽ വിപണിയായി മാറും. ആഭ്യന്തര യാത്രാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഔട്ടർ റിങ് റോഡ് ഉടൻ യാഥാർഥ്യമാകുന്നത് നിർണായക ഘട്ടമെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം പറഞ്ഞു. വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ യാഥാർത്ഥ്യമാകണം. സംസ്ഥാനത്തേക്ക് കൂടുതൽ ക്രൂയിസ് കപ്പലുകളുടെ വരവ് ടൂറിസത്തിന് ഉണർവേകുമെന്ന് പറഞ്ഞ അദ്ദേഹം ശബരി - എരുമേലി - വിഴിഞ്ഞം റെയിൽപാതയും ഒരു സാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിർമാണം വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദാനി വിഴിഞ്ഞം പോർട്‌സ് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. ലോകത്തെ ഏതൊരു വൻ നഗരവും തുറമുഖ കേന്ദ്രീകൃതമാണ്. തുറമുഖത്തിനൊപ്പം സാഭാവിക വികസന സാധ്യതകളും ഉയരുന്നു. വിഴിഞ്ഞത്തിന് എതിരാളികൾ ഇല്ല. ഇന്ത്യയിൽ കയറ്റുമതി സംവിധനങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്. അടിസ്ഥാന സൗകര്യ വികസനം വിഴിഞ്ഞത്തിന്റെ മുന്നോട്ട് പോക്കിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം അസാമാന്യ വിജയമാണെന്നും ഇതുപോലൊരു തുടക്കം ആരും പ്രതീക്ഷിച്ചതല്ലെന്നും കെ മോഹൻദാസ് പറഞ്ഞു. ഗേറ്റ് വേ പോർട്ട് എന്ന സങ്കല്പം യാഥാർഥ്യമാക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. വ്യവസായിക വളർച്ച കൂടി അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലെ സാധ്യതകൾ കൂടി വിഴിഞ്ഞത്ത് ഉപയോഗപ്പെടുത്തണം. വിഴിഞ്ഞത്ത് വേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണമാണ്. അതിനാവശ്യമായ നയപരമായ മാറ്റങ്ങൾ സർക്കാരുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.