കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിൽ കണ്ട് ആദരം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. വിവിധ ജില്ലകളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മുഖ്യമന്ത്രി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. അതിജീവിക്കാനുള്ള പോരാട്ടമാണ് നാം നടക്കുന്നതെന്നും കൂടുതൽ ജാഗരൂകരാകണമെന്നും കടകംപള്ളി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിൽ കണ്ട് ആദരം അറിയിച്ചു.
പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ കൃഷ്ണൻ കുട്ടി, കണ്ണൂരിൽ കളക്ടർ ടി വി സുഭാഷ്, പത്തനംതിട്ടയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, തൃശൂരിൽ കളക്ടർ എസ് ഷാനവാസ്, കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരൻ, ഇടുക്കിയിൽ മന്ത്രി എം എം മണി, വയനാട്ടിൽ കളക്ടർ അദീല അബ്ദുല്ല, കോട്ടയത്ത് മന്ത്രി പി തിലോത്തമൻ, ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്, കൊല്ലത്ത് വനം മന്ത്രി കെ രാജു, എറണാകുളത്ത് ജില്ലാ കളക്റ്റർ എസ് സുഹാസ്, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടർ ഒ ഹംസ എന്നിവർ പതാക ഉയർത്തി. കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്രദിന പരേഡില്‍ എഡിഎം റോഷ്‌നി നാരായണൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണിത്. സാമൂഹ്യ അകലം പാലിച്ച് 100 പേര്‍ മാത്രമെ പങ്കെടുത്തുള്ളൂ.
ജീവൻ നൽകിയും ഭരണഘടനയെ സംരക്ഷിക്കാൻ രാജ്യ സ്നേഹികൾക്ക് ബാധ്യതയുണ്ടെന്നും ഭരണഘടനയോടുള്ള കൂറാണ് രാജ്യസ്നേഹത്തിൻ്റെ അടിസ്ഥാനമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. പല മഹാമാരിയെയും തുരത്തിയ ചരിത്രം ആണ് നമുക്കുള്ളതെന്നും കൊവിഡിനെയും അത് പോലെ നേരിടാനാകുമെന്നും എം എം മണി പറഞ്ഞു. കൊവിഡിനെയും മാനവരാശി അതിജീവിക്കും. പെട്ടിമുടി ദുരന്തം വേദനിപ്പിക്കുന്നതാണെന്നും ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി എം എം മണി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായിയെന്ന് മന്ത്രി കൃഷ്ണൻകുട്ടിയും പറഞ്ഞു.