മാനന്തവാടി മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ കുറ്റ്യാടി സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. ഒരാഴ്ചത്തെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ, 500-ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നാദാപുരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

മാനന്തവാടി: മജിസ്‌ട്രേറ്റിന്‍റെ തോണിച്ചാലിലെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ മോഷ്ടാവ് പിടിയില്‍. കുറ്റ്യാടി കായക്കൊടി സ്വദേശി അജ്മല്‍ (40) നെയാണ് നാദാപുരത്ത് നിന്നും വയനാട് ജില്ലാ പൊലീസിന്റെ സ്പെഷ്യല്‍ ടീമും മാനന്തവാടി പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചത്തെ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ തലശ്ശേരി, മാനന്തവാടി, തൊട്ടില്‍പ്പാലം, കൊളവല്ലൂര്‍ പാനൂര്‍, തൊണ്ടര്‍നാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതാനും ദിവസം മുമ്പ് പുലര്‍ച്ചെയാണ് വീടിന്റെ പിന്‍ഭാഗത്തുള്ള വര്‍ക്ക് ഏരിയയുടെ ഗ്രില്ലിന്‍റെ പൂട്ട് പൊളിച്ച് വീടിന്‍റെ അകത്തു അതിക്രമിച്ചു കയറി മോഷണം നടത്താന്‍ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും കൃത്യമായ അന്വേഷണം നടത്തുകയുമായിരുന്നു. ജില്ലക്ക് അകത്തും പുറത്തുമായി 500 ല്‍ അധികം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പേരാമ്പ്ര, കടിയങ്ങാട് ഭാഗത്ത് നിന്നും മോഷ്ടിച്ച കെ എൽ 77 4733 നമ്പര്‍ ആക്ടീവ സ്‌കൂട്ടറില്‍ മുഖം മറച്ച് എത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിയാണ് പ്രതി മോഷണം നടത്തിയിരുന്നത്.