'ഞങ്ങളുടെ ദയവിൽ ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ മതത്തിനെതിരെ പ്രവർത്തിക്കുന്നോ'; ബജ്റംഗ്ദൾ പ്രവർത്തകർ സിസ്റ്റർമാരോട് ചോദിച്ചെന്ന് എ എ റഹീം

Published : Jul 30, 2025, 01:53 PM ISTUpdated : Jul 30, 2025, 02:00 PM IST
nuns arrest aa rahim

Synopsis

രോഗങ്ങളുള്ള കന്യാസ്ത്രീകളെ കൊടും ക്രിമിനലുകളുടെ കൂടെ ജയിലിലടച്ചെന്നും പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്നും എ എ റഹീം എംപി

റായ്പുർ: മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്‍റെയും ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ചയാണ് ഛത്തീസ്ഗഡ് കാണുന്നതെന്ന് എ എ റഹീം എംപി. നിയമം നിയമത്തിന്റെ വഴിക്കെന്ന് പറഞ്ഞ ബിജെപി മുഖ്യമന്ത്രിയുടെ നാട്ടിൽ നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവൻ നടന്നത്. രോഗങ്ങൾ ഉള്ള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ഇതുവരെ നൽകിയിട്ടില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പമാണ് തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാരുള്ളതെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

''നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ?'' സിസ്റ്റർമാരായ വന്ദന ഫ്രാൻസിസും പ്രീതി മേരിയും സംഘപരിവാർ ക്രിമിനൽ സംഘത്തിൽ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്. അവർ ഇത് പറയുമ്പോൾ, ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. കണ്ഠമിടറി. വാക്കുകൾ ഇടയ്ക്ക് നിന്നു. ബ്രിന്ദ കാരാട്ടിന്‍റെ ചുമലിലേക്ക് ചാഞ്ഞുവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

വിചാരധാരയിലെ വരികൾക്ക് ജീവൻവച്ച ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ബജറംഗ് ദൾ ക്രിമിനലുകൾ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തെന്നും പൊലീസ് കസ്റ്റഡിയിൽ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ സംഘം പൊതിരെ തല്ലിയെന്നും എ എ റഹീം പറഞ്ഞു. രണ്ട് പെൺകുട്ടികൾക്കും ക്രൂരമായ മർദനം കിട്ടുമ്പോഴും പൊലീസ് മൂകസാക്ഷികളായിരുന്നുവെന്നും എ എ റഹീം കുറിച്ചു.

അതേസമയം, ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് ഇന്ന് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്​ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്