സുധാകരൻ്റെ പിന്നിലുള്ള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയത്. നിലപാട് ഇല്ലാത്ത നേതാവാണ് ചെന്നിത്തലയെന്നും റഹീം വിമര്‍ശിച്ചു.
തിരുവനന്തപുരം: കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ. പിഎസ്‍സിക്ക് വിടാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് സ്ഥിരമാകുന്നതെന്ന് ഡിവൈഎഫ്ഐ പ്രസിഡന്‍റ് എ എ റഹീം വിശദീകരിച്ചു. ഇനിയൊരു തൊഴിലിന് പോകാൻ കഴിയാത്തവരെയാണ് സ്ഥിരമാക്കുന്നത്. 10 വർഷം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തത്. ഈ പ്രശ്നത്തെ മാനുഷികമായി കാണണമെന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് താൽക്കാലിക നിയമം ലഭിച്ചവരെയും സ്ഥിരപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം അപമാനഭാരത്താൽ തല കുനിക്കുന്ന പ്രസ്താവനയാണ് കെ സുധാരൻ നടത്തിയതെന്നും എ എ റഹീം വിമര്‍ശിച്ചു. എഐസിസി തിരുത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, തിരുത്താൻ ശ്രമിച്ച ഒരു ജന പ്രതിനിധിയെ കോൺഗ്രസിലെ ഗഡാഗഡിയൻമാർ ആക്രമിക്കുകയായിരുന്നു. കെ സുധാരനെ ഇന്നലെ തള്ളിപ്പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി. സുധാകരൻ്റെ പിന്നിലുള്ള ആർഎസ്എസിനെ കണ്ടാണ് രമേശ് ചെന്നിത്തല പിൻമാറിയത്. നിലപാട് ഇല്ലാത്ത നേതാവാണ് ചെന്നിത്തലയെന്നും റഹീം വിമര്‍ശിച്ചു.
സുധാകരൻ ബിജെപിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. സിപിഎം എതിർക്കുകയെന്ന് മാത്രമാണ് സുധാകരൻ്റെ ക്വാളിറ്റി. സുധാകരൻ്റെ യുക്തി സംഘ പരിവാറിൻ്റെ യുക്തിയാണ്. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ ഇതേ നിലപാടാണ് സ്വീകരിച്ചത്. ആർഎസ്എസ് പഠന ശിബിരത്തിൽ നിന്നാണ് സുധാകരന് ഈ ആശയം കിട്ടിയത്. മുല്ലപ്പള്ളിക്ക് സുധാകനെ പേടിയാണ്. മുല്ലപ്പള്ളി ഒരു മുറിയിൽ കയറി പൊട്ടിക്കരയുകയെങ്കിലും വേണമെന്ന് എ എ റഹീം വിമര്‍ശിച്ചു. എ കെ ആൻ്റണിക്ക് നാവേയില്ലെന്നും ഉമ്മൻ ചാണ്ടി വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്നും റഹീം പരിഹസിച്ചു.
ചെത്തുകാരൻ്റെ മകൻ കേരളത്തിൻ്റെ മുഖ്യ മന്ത്രിയാകാൻ അയോഗ്യനാണോയെന്ന് മുല്ലപ്പള്ളി പറയണം. രാഹുൽ ഗാന്ധി വരെ അറിഞ്ഞിട്ടും തിരുത്താൻ നേതാക്കൾ തയ്യാറാകുന്നില്ല. യൂത്ത് ലീഗ് ഫണ്ട് വെട്ടിപ്പ് സംഘമായി മാറി. ഫണ്ട് ശേഖരത്തിൻ്റെ കണക്ക് പുറത്തുവിടണമെന്നും
സമഗ്രമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പള്ളിമുറ്റത്ത് വച്ച് പിരിച്ച പണമാണ് മുക്കിയത്. ഫണ്ട് കൈമാറിയതിൻ്റെ ചിത്രം ചന്ദ്രിക പത്രത്തിൽ പോലും വന്നിട്ടില്ല. യൂത്ത് ലീഗ് നേതാക്കളുടെ സ്വത്ത് അന്വേഷിക്കണമെന്നും റഹീം അവശ്യപ്പെട്ടു. കെ എം ഷാജിയുടെ ഇഞ്ചി തോട്ടത്തിൽ യൂത്ത് ലീഗിന് കൃഷിയുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എ എ റഹീം വിമര്‍ശിച്ചു. ഇടത് സർക്കാരിൻ്റെ തുടർ ഭരണത്തിനായി പ്രചാരണം തുടങ്ങുമെന്നും 13, 14 തീയതികളിൽ യുവ വോട്ടർമാരെ നേരിട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.