'സുധാകരനെ ബ്രണ്ണനിൽ അര്‍ദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്', ശരിവച്ച് ബാലൻ, എംഎന്‍ വിജയന്‍ സാക്ഷിയെന്നും പരാമർശം

By Web TeamFirst Published Jun 19, 2021, 5:53 PM IST
Highlights

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ സുധാകരന്‍റെ വാദങ്ങള്‍ക്ക് മറുപടിയുമായി എ കെ ബാലന്‍. സുധാകരന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ബാലന്‍ പറഞ്ഞു. 

പിണറായി വിജയന്‍ ഭീരുവാണെന്നൊക്കെ സുധാകരന്‍ പറഞ്ഞു. ഇന്ന് കണ്ടത് സുധാകരന്‍റെ വികൃതമായ രൂപമാണ്. ഈ വിവാദം സുധാകരന്‍ ഇപ്പോള്‍ ഉണ്ടാക്കരുതായിരുന്നു. പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരന്‍ ശ്രമിച്ചത് യാഥാർഥ്യമാണെന്നും ബാലന്‍ പറഞ്ഞു. 

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ പറഞ്ഞു. കെഎസ്‍യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്എഫ്ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു. 

മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നായിരുന്നു ഇന്നലെ പിണറായി ഉന്നയിച്ച ഗുരുതര ആരോപണം. എന്നാല്‍ മക്കളെ തട്ടികൊണ്ടുപോകാൻ താൻ പദ്ധതിയിട്ടെന്ന വിവരം ലഭിച്ചിട്ട് എന്തുകൊണ്ട്  പിണറായി വിജയൻ പൊലീസിൽ പരാതി നൽകിയില്ലെന്നായിരുന്നു സുധാകരന്‍റെ മറുചോദ്യം. 

click me!