
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി.
ഹർജി പരിഹണിക്കാനായി മാറ്റി വെച്ചു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്നാണ് ആവശ്യം. കേസിൽ ചീഫ് സെക്രട്ടറിയുടെയും എക്സൈസ് കമ്മീഷണറോടും കോടതി റിപ്പോർട്ട് തേടിയിരുന്നു.
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീലാ സണ്ണിയുടെ സ്കൂട്ടറിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥനത്തിലുളള കേസ് എന്നായിരുന്നു എക്സൈസ് വിശദീകരണം. എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചെന്നായിരുന്നു പിന്നീട് കണ്ടെത്തൽ. സംഭവത്തിൽ ഷീലാ സണ്ണിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam