
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ മറിയകുട്ടിപ്പറ്റി തെറ്റായ വാർത്ത നൽകിയ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടി വരും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ആണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, തെരുവിൽ പിച്ച ചട്ടിയെടുത്ത സമരത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ക്ഷേമ പെൻഷൻ മറിയക്കുട്ടിയെ തേടിയെത്തിയിരുന്നു.
ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്.
മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇതിനിടെ മറിയകുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്ററടക്കം പത്തുപേരെ എതിര്‍ കക്ഷികളാക്കിയാണ് കേസ്. പത്രത്തിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതില്‍ കോടതി ഇടപെട്ട് നീതി നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. ഭിക്ഷ യാചിച്ചതിനെ തുടര്‍ന്ന തന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനി തനിക്ക് ഭൂമിയും സ്വത്തുമുണ്ടെന്ന് പ്രചരിപ്പിച്ചു.
മക്കളെകുറിച്ചും ശരിയല്ലാത്ത കാര്യങ്ങള്‍ പത്രത്തിലിട്ടു. പീന്നിടിതെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കൂടി ചെയ്തപ്പോള്‍ തനിക്കും കുടുംബത്തിനും മാനക്കേടുണ്ടായി. അതിനാല്‍ കോടതി ഇടപെട്ട് ചെയ്തവരെ ശിക്ഷിക്കുകയും തനിക്ക് നഷ്ടപരിഹാരം വാങ്ങിതരുകയും ചെയ്യണം ഇതോക്കെയാണ് ആവശ്യങ്ങള്‍. ദേശാഭിമാനി ചീഫ് എഡിറ്റര്‍ ന്യൂസ് എഡിറ്റര്‍ ഇടുക്കി ബ്യൂറോ ചീഫ് അടിമായി ഏരിയാ റിപ്പോര്‍ട്ടര്‍ തുടങ്ങി പത്തുപേരാണ് പ്രതികള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam