
കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.
ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്‍റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെ നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ എത്തി നോട്ടീസ് ഷൈനിന്‍റെ പിതാവിന് കൈമാറുകയായിരുന്നു. അതേസമയം, വിന്‍സി അലോഷ്യസിന്‍റെ പരാതി അന്വേഷിക്കുന്ന സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കു മുന്നില്‍ തിങ്കളാഴ്ച ഹാജരായി വിശദീകരണം നല്‍കാനാണ് ഷൈനിന്‍റെ തീരുമാനം. ഷൈന്‍റെ വിശദീകരണത്തിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കാത്തിരിക്കുകയാണ് താര സംഘടനയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam