
കൊച്ചി : നടിയെ ആക്രമിച്ച് (Actress Attack case) പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ആരാഞ്ഞു. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കോടതിയുടെ കസ്റ്റഡിയിൽ നിന്ന് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംശയാസ്പദമാണെന്നും ദൃശ്യം മറ്റാരെങ്കിലും പരിശോധിച്ചോയെന്നത് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഹാഷ് വാല്യു മാറിയത് കേസിനെ എങ്ങനെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കേസിൽ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപും അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് വട്ടം മെമ്മറി കാർഡ് ഫോറൻസിക് പരിശോധന നടത്തിയതാണെന്നും ഇപ്പോഴത്തെ ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അപേക്ഷയിൽ ദിലീപ് വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തി. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു.
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഈ മാസം 28-ന്, വാദം പൂർത്തിയായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam