
ഇടുക്കി: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ടെത്തിയാണ് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി കൈമാറിയത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയാണ്. ഇതിനിടെ, വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പരാതിക്കനുസരിച്ച് ഇനി സർക്കാറിന് നിലപാട് എടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാം. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്. കൂടുതൽ കടുത്ത നടപടി ഉണ്ടായാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി ലൈംഗിക പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam