
തൃശൂർ: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണമെന്ന് പ്രസ്താവന ആവർത്തിച്ച് ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ. 50 വർഷമായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം വന്നാലും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗോപാലകൃഷ്ണൻ വർഗ്ഗീയ പരാമർശം ആദ്യം നടത്തിയത്. 'ഹിന്ദു എംഎൽഎ' പരാമർശത്തിൽ ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തിരുന്നു.
രാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. എന്നാൽ കേസെടുത്താലും താൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്‍റെ പരാമർശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണൻ അഭ്യർത്ഥിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam