നിരോധനത്തിന് പിന്നാലെ ആലുവയിൽ പിഎഫ്ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

By Web TeamFirst Published Sep 28, 2022, 6:08 PM IST
Highlights

പരിശോധന നടക്കുന്ന സമയത്ത് വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ബിനാനിപുരം, ആലുവ പൊലീസ് സംഘവും സ്ഥലത്തുണ്ട്.  ഇന്നലെ സംസ്ഥാന പൊലീസിന്റെ നേതൃത്തിലും പലയിടത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു.

കൊച്ചി : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലാണ് പരിശോധന പുരോഗമിക്കുന്നത്. പിഎഫ്ഐ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. പരിശോധന നടക്കുന്ന സമയത്ത് വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ബിനാനിപുരം, ആലുവ പൊലീസ് സംഘവും സ്ഥലത്തുണ്ട്.  

ഇന്നലെ സംസ്ഥാന പൊലീസിന്റെ നേതൃത്തിലും പലയിടത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു.പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്കാണ് കേന്ദ്രം നിരോധിച്ചതായി അറിയിച്ചത്. അതിനിടെ  പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻ.ഐ.എ കസ്റ്റഡിയിലെത്തു. ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പി.എഫ്.ഐ യുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ടിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താർ ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു.

പോപ്പുലർ ഫ്രണ്ടിന്‍റെ വനിത വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ എട്ട് സംഘടനകളും അഞ്ച് വർഷത്തേക്കാണ് നിരോധിക്കപ്പെട്ടത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്നവർ സിറയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമുളള ഭീകരസംഘടനകളിലും ചേർന്ന് പ്രവർത്തിച്ചു. കേരളത്തിലെ സ‌‌ഞ്ജിന്‍റേതും അഭിമന്യുവിന്‍റയും  ബിബിന്‍റെയും അടക്കമുളള കൊലപാതകങ്ങളും കർണാടകയിലെ യുവമോ‍ർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പെടെ  കൊലപാതകങ്ങളും നടത്തിയത് പിഎഫ്ഐയാണ്. പ്രൊഫസർ  ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തിന് പിന്നിലും പിഫ്ഐ ആയിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  

ഇന്ത്യക്ക് അകത്ത് നിന്നും വിദേശത്ത് നിന്നും  ഭീകരപ്രവര്‍ത്തനത്തനം നടത്താൻ സംഘടന ഹവാല പണം എത്തിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ സിമിയിലുണ്ടായിരുന്നവരാണ് പിന്നീട് പിഎഫ്ഐ സ്ഥാപിച്ചതെന്നും നിരോധിക്കപ്പെട്ട ജമാത്ത് ഉല്‍ മുജാഹിദീൻ ബംഗ്ലാദേശുമായി സംഘടനക്ക് ബന്ധമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 
 

click me!