രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം, ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം

Published : May 30, 2022, 06:27 PM IST
 രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം, ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം

Synopsis

ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവനേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്  നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ, 18 കൊല്ലം മുന്‍പ്  സോണിയ ഗാന്ധി സീറ്റ്  വാഗ്ദാനം ചെയ്തിരുന്നെന്ന് ട്വിറ്ററിലെഴുതി.   

ദില്ലി: രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ (Congress) പൊട്ടിത്തെറി. ജയമുറപ്പിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ  കോണ്‍ഗ്രസില്‍ കലാപം. സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയ നേതാക്കള്‍ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു. പുറത്ത് നിന്നുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതില്‍  പല സംസ്ഥാനങ്ങളിലും അമര്‍ഷം പുകയുകയാണ്. ഹരിയാനയില്‍ നിന്നുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല, മഹാരാഷ്ട്രക്കാരനായ മുകുള്‍ വാസ്നിക്ക്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമോദ് തിവാരി എന്നിവര്‍ക്ക് രാജസ്ഥാനില്‍  സീറ്റ് നല്‍കിയതില്‍ സംസ്ഥാനത്തെ നേതാക്കള്‍  കടുത്ത അതൃപ്തിയിലാണ്. സീറ്റ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തന്‍റെ തപസില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നിരിക്കാം എന്ന പരോക്ഷ വിമര്‍ശനം ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവനേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്  നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ, 18 കൊല്ലം മുന്‍പ്  സോണിയ ഗാന്ധി സീറ്റ്  വാഗ്ദാനം ചെയ്തിരുന്നെന്ന് ട്വിറ്ററിലെഴുതി. 

സീറ്റ് നിഷേധിക്കപ്പെട്ട ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, രാജ്യസഭ പാര്‍ക്കിംഗ് സ്ഥലമായി മാറിയെന്ന് ഗ്രൂപ്പ് 23 ലെ മനീഷ് തിവാരി പരിഹസിച്ചു. പ്രതിഷേധം സ്വാഭാവികം മാത്രമെന്നാണ് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരുടെ പ്രതികരണം. ഇതിനിടെ ജെഎംഎമ്മുമായി സഖ്യത്തിലുള്ള  ജാര്‍ഖണ്ഡിലെ സീറ്റിനായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശം സോണിയ ഗാന്ധി തന്നെ മുന്‍പോട്ട് വച്ചെങ്കിലും പാര്‍ട്ടി വനിത വിഭാഗം അധ്യക്ഷ മഹുവ മാജിയെ ജെഎംഎം സ്ഥാനാര്‍ത്ഥിയാക്കി.  അതേസമയം ചിന്തന്‍ ശിബിരത്തോടെ നിശബ്ദമാകുമെന്ന കരുതിയ എതിര്‍ ശബ്ദങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുകയാണ്.  കോണ്‍ഗ്രസ് പട്ടികയില്‍ ഗാന്ധി കുടുംബം വിശ്വസ്തരെ തിരുകിയെന്ന ആക്ഷേപവും ശക്തമാണ്. അതൃപ്തരായ ഗ്രൂപ്പ് 23 നേതാക്കളുടെ നീക്കവും നിര്‍ണ്ണായകമാകും.
 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം