
പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്.
ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുണ്ടായിരുന്നു. രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകനായ അനീഷ് വ്യക്തമാക്കി. അപകടത്തിൽപെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
കൊച്ചുകുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവർ അപകട വിവരമറിഞ്ഞ് ആശങ്കയിലാണ്. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് എത്തി. നിർമാണത്തിലിരിക്കുന്ന വീടാണ് ഇവരുടേത്. സർക്കാർ ഇടപെട്ട് എത്രയും വേഗം രഞ്ജിതയുടെ കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam