
തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരും. റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗത്തിന്റെ കാര്യത്തിൽ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പിഴ കേരളം ഈടാക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. അമിത വേഗത്തിന് 2000 മാണ് കേന്ദ്രം പറയുന്നത്. കേരളം 500 രൂപയാണ് പിഴ ചുമത്തുന്നത്. ജനങ്ങളെ ഉപദ്രവിക്കാനല്ല, അപകടം കുറയ്ക്കാനാണ് ശ്രമം. ഇരുചക്ര വാഹനത്തിൽ രക്ഷിതാക്കാൾക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ ഈടാക്കാമെന്നത് കേന്ദ്ര നിയമമാണ്. സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല. കേന്ദ്രത്തെ പിന്തുണക്കുന്നവർ സംസ്ഥാനത്തെ വിമർശിക്കുന്നതിൽ രാഷ്ട്രീയമുണ്ട്.
എഐ ക്യാമറകൾ മാറ്റി സ്ഥാപിക്കും. അമിത വേഗം പിടിക്കാ ൻ 4 വാഹനങ്ങളുമുണ്ടാകും. പിഴ ഈടാക്കാത്ത ദിവസമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കുട്ടിക്കൊരു അസുഖമുണ്ടായാൽ ആംബുലൻസ് വിളിച്ചോ വാഹനം വിളിച്ചോ ആശുപത്രിയിൽ കൊണ്ടു പോകണം. ഇരുചക്ര വാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരനായി കുഞ്ഞ് യാത്ര ചെയ്താൽ പിഴ ചുമത്തും. ഇതിൽ മാറ്റം വരുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെടാനാകില്ല. കുട്ടികളുടെ ജീവനാണ് കൂടുതൽ പ്രാധാന്യം. എഐ ക്യാമറയ്ക്ക് വിവേചനം കാണിക്കാനാവില്ല.
റോഡ് നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ വാഹനത്തിന്റെ വേഗ പരിധി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. എത്രയാണ് ഓരോ റോഡിലേയും വേഗതയെന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ തീരുമാനമുണ്ടാകും. നല്ല റോഡ് / പുതിയ വാഹനങ്ങളുടെ വേഗത എന്നിവ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam