മംഗലുരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് എ കെ ആന്‍റണി

By Web TeamFirst Published Dec 20, 2019, 11:24 AM IST
Highlights

അത്യന്തം പ്രതിഷേധാ‌‌ർഹമായ നടപടിയാണ് നടന്നത്. അടിയന്തരമായി എല്ലാ മാധ്യപ്രവർത്തകരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട എ കെ ആന്റണി അവരുടെ ക്യാമറയും മൈക്കും വിട്ട് നൽകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മംഗലാപുരത്ത് റിപ്പോർട്ടിങ്ങിനെ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണെന്ന് മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി. അവിടെ വിദ്യാർത്ഥികളെയും ജനക്കൂട്ടത്തെയും പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് മലയാളി മാധ്യമപ്രവർത്തകരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ആന്റണി ആരോപിച്ചു. ഇതിന് വേണ്ടിയാണ് മൈക്കും ക്യാമറയും പോലും പിടിച്ച് വച്ചിരിക്കുന്നതെന്ന് എ കെ ആൻ്റണി കൂട്ടിച്ചേ‌‌‌ർത്തു. 

അടിയന്തരമായി എല്ലാ മാധ്യപ്രവർത്തകരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട എ കെ ആന്റണി അവരുടെ ക്യാമറയും മൈക്കും വിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. അത്യന്തം പ്രതിഷേധാ‌‌ർഹമായ നടപടിയാണ് നടന്നത്. ഇന്ത്യയിലെ ജനങ്ങളെ രണ്ടായി തിരിക്കുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ ഇന്ത്യ ഒട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിന് മുമ്പ് വ്യാപകമായി ഇന്ത്യ ഉടനീളം ഇങ്ങനെയൊരു പ്രതിഷേധ കൊടുങ്കാറ്റ് ആ‌ഞ്ഞടിച്ചിട്ടില്ലെന്ന് പറഞ്ഞ ആന്റണി ജനവികാരം മാനിച്ച് പൗരത്വ നിയമം പിൻവലിക്കുകയെന്നത് മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക മാർഗ്ഗമെന്ന് പറഞ്ഞു. പ്രതിഷേധത്തെ കേന്ദ്രസേനയെയോ, പൊലീസിനെയൊ ഉപയോ​ഗിച്ച് അടിച്ചമ‌ർത്താമെന്ന വ്യാമോഹം വേണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു. 

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അടക്കം മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപം വച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാ മാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

click me!