ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ​ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ​ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകൾക്ക് നൽകിയത്. 

പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവർക്കെതിരെ കേസെടുത്തു. ഇവരെ കരുതൽ അറസ്റ്റിലാക്കി. തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പിരിവിന് നിരവധി പരാതികൾ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോർപറേഷനും പൊലീസിൽ പരാതി നൽകി.