കണ്ണൂർ ഇരിക്കൂറിൽ ചെങ്കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. പള്ളിയിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം ഉയർത്തി ഡ്രൈവറെ പുറത്തെടുക്കാൻ എത്തിച്ച ക്രെയിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായത് രക്ഷാദൗത്യം വൈകാൻ കാരണമായി. ഇത് പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കി. തകരാറിലായ ക്രെയിന് പകരം മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ലോറി ഇവിടെ നിന്ന് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡ്രൈവറുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോറിയിൽ അപകടം നടന്ന സമയത്ത് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.